കുവൈത്ത് സിറ്റി – കുവൈത്തിലെ ഒരു ആംബുലൻസ് സെന്ററിൽ മിസൈൽ ശകലങ്ങൾ പതിച്ചതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് മിസൈൽ അവശിഷ്ടങ്ങൾ വീണതായും ഇതിന്റെ സ്വഭാവം പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽസനദ് അറിയിച്ചു. പരിക്കേറ്റവർക്ക് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്നും രാജ്യത്തെ മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവം രാജ്യത്തെ ആരോഗ്യ സേവനങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖത്തറിലെ വ്യാവസായിക മേഖലയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. ഇതിനെത്തുടർന്ന് അവിടെ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിനെ ലക്ഷ്യം വെച്ച് വന്ന മിസൈൽ ആക്രമണം സായുധ സേന വിജയകരമായി തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മിസൈൽ ഭാഗങ്ങൾ താഴെ വീണത്. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അതിനിടെ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ തീപിടുത്തമുണ്ടാകുകയും ആകാശത്തേക്ക് പുകയും തീജ്വാലകളും ഉയരുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മേഖലയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വിവരമുണ്ട്. വിമാനത്താവള പരിസരത്തേക്ക് പുതിയ ഡ്രോണുകളും മിസൈലുകളും എത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ദുബായിൽ വ്യോമഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സുരക്ഷ മുൻനിർത്തി വ്യോമാതിർത്തി അടച്ചേക്കുമെന്നും സൂചനകളുണ്ട്.
https://twitter.com/i/status/2033720469988233240



