ദുബായ് – ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് അടക്കം ആറു രാജ്യങ്ങളിലേക്ക് പണമയക്കുന്നതിനുള്ള സേവനം സൗജന്യമായി തുടരുമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി വ്യക്തമാക്കി. ഡയറക്ട് റെമിറ്റ് സേവനം അടക്കം ആപ്പും ഓണ്‍ലൈന്‍ ബാങ്കിംഗും വഴി നടത്തുന്ന അന്താരാഷ്ട്ര പണമയക്കലുകള്‍ക്ക് 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ വാറ്റ് ഉള്‍പ്പെടെ 26.25 ദിര്‍ഹം ഈടാക്കുമെന്ന് അറിയിച്ച് എമിറേറ്റ്‌സ് എന്‍.ബി.ഡി വെള്ളിയാഴ്ച ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ബാങ്കിംഗ് സേവനങ്ങൾ തുടർന്നും നൽകാൻ എമിറേറ്റ്‌സ് എന്‍.ബി.ഡി പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഫീസ് നൽകുന്നതിൽനിന്ന് ഒഴിവാക്കി ബാങ്ക് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, യു.കെ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്‌സ് എന്‍.ബി.ഡി ഡയറക്ട് റെമിറ്റ് ട്രാന്‍സ്ഫറുകള്‍ എല്ലാ എമിറേറ്റ്‌സ് എന്‍.ബി.ഡി ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും.
ഡയറക്ട് റെമിറ്റ് സേവനം 30 ലേറെ പുതിയ രാജ്യങ്ങളിലേക്ക് എമിറേറ്റ്‌സ് എന്‍.ബി.ഡി വ്യാപിപ്പിക്കുന്നതായി ബാങ്ക് വക്താവ് പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് ഇനി കറസ്പോണ്ടന്റ് ബാങ്ക് ഫീസും ഈടാക്കില്ല. ട്രാൻസിഫർ ഫീസായി വാറ്റ് ഉള്‍പ്പെടെ 26.25 ദിര്‍ഹം മാത്രമേ ഈടാക്കുകയുള്ളൂ. (ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽനിന്നൊഴികെ) ഈ ഫീസുകള്‍ 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി വക്താവ് സ്ഥിരീകരിച്ചു. എമിറേറ്റ്‌സ് എന്‍.ബി.ഡി പ്രൈവറ്റ് ബാങ്കിംഗ്, പ്രയോറിറ്റി ബാങ്കിംഗ്, പേഴ്‌സണല്‍ ബാങ്കിംഗ് ബിയോണ്ട് ഉപഭോക്താക്കള്‍ക്ക് പതിവുപോലെ സൗജന്യ ഡയറക്ട് റെമിറ്റും അന്താരാഷ്ട്ര ട്രാന്‍സ്ഫറുകളും ലഭിക്കുന്നത് തുടരും. എമിറേറ്റ്സ് എന്‍.ബി.ഡി ഉപഭോക്താക്കളെ ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത്, യു.കെ എന്നിവിടങ്ങളിലേക്ക് 60 സെക്കന്റിനുള്ളില്‍ പണമയക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ സേവനമാണ് ഡയറക്ട് റെമിറ്റ്.
അതേസമയം, ബോട്ടിം, കരീം പേ, ഇ ആന്റ് മണി, ടാപ്ടാപ്പ് സെന്‍ഡ് തുടങ്ങിയ ആപ്പുകള്‍ യു.എ.ഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിന് ഫീസ് രഹിത സേവനമോ കുറഞ്ഞ നിരക്കോ വാഗ്ദാനം ചെയ്യുന്നു. ചില ആപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും മിനിമം ബാലന്‍സും ബാങ്ക് അക്കൗണ്ടും ആവശ്യമില്ല. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും പ്രവർത്തിക്കുന്ന യു.എ.ഇ മൊബൈല്‍ നമ്പര്‍, ഡെബിറ്റ് കാര്‍ഡ്, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, അതുമല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ആക്സസ് ഉള്ള സജീവ യു.എ.ഇ ബാങ്ക് അക്കൗണ്ട് എന്നിവ മാത്രമേ ആവശ്യമുള്ളൂ. ആഗോളതലത്തിലും പ്രാദേശികമായും പണം അയക്കാന്‍ മാത്രമല്ല, ബില്ലുകള്‍ അടക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണടക്കാനും മൊബൈല്‍ വാലറ്റിലേക്ക് നേരിട്ട് പണം അയക്കാനും ആപ്പുകള്‍ ഉപയോഗിക്കാം.
അമേരിക്കക്കും സൗദി അറേബ്യക്കും പിന്നാലെ ലോകത്ത് പ്രവാസി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പണമയക്കുന്ന മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് 2,160 കോടി ഡോളര്‍ അയച്ചു. ഇത് ഇന്ത്യയിലേക്കുള്ള മൊത്തം ഡോളര്‍ വരവിന്റെ 19.2 ശതമാനത്തിന് തുല്യമാണ്. ഇന്ത്യയിലേക്കുള്ള ആഗോള പണമയക്കലിന്റെ രണ്ടാമത്തെ വലിയ ഇറവിടമാണ് യു.എ.ഇ. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.
2024 ല്‍ യു.എ.ഇയിലെ ഫിലിപ്പിനോ തൊഴിലാളികള്‍ ഫിലിപ്പീന്‍സിലേക്ക് ഏകദേശം 152 കോടി ഡോളര്‍ പണമായി അയച്ചതായി സ്റ്റാറ്റിസ്റ്റ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ല്‍ വിവിധ രാജ്യങ്ങളിലെ പ്രവാസി ഫിലിപ്പിനോകള്‍ ഫിലിപ്പീന്‍സിലേക്ക് അയച്ച മൊത്തം പണമയക്കല്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 3,834 കോടി ഡോളറായി ഉയര്‍ന്നു. അമേരിക്ക, സൗദി അറേബ്യ, സിംഗപ്പൂര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് ഫിലിപ്പീന്‍സിലേക്ക് പ്രധാനമായും വിദേശ നാണ്യം എത്തുന്നതെന്ന് ഫിലിപ്പീന്‍സ് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.