കുവൈത്ത് സിറ്റി – കുവൈത്തിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട പത്തംഗ ഹിസ്ബുല്ല ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പത്തുപേരും കുവൈത്ത് സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിദേശത്തെ ഹിസ്ബുല്ല ക്യാമ്പുകളിൽ നിന്ന് ആയുധങ്ങൾ ഉപയോഗിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൂസലൈബ് അറിയിച്ചു. ദേശീയ സുരക്ഷാ ഏജൻസി നടത്തിയ അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് രാജ്യത്തെ നടുക്കുമായിരുന്ന ഈ ആക്രമണ പദ്ധതി പരാജയപ്പെടുത്തിയത്.


നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് വിദേശ ഏജൻസികളുടെ സഹായത്തോടെയാണ് ഇവർ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ആക്രമണം നടത്തേണ്ട സുപ്രധാന കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങൾ (Coordinates) കൈമാറാൻ ഇവർ ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനും ജനങ്ങളിൽ ഭീതി വിതച്ച് അസ്ഥിരതയുണ്ടാക്കാനുമാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവർ തങ്ങൾ നടത്തിയ നീക്കങ്ങളെക്കുറിച്ച് വിശദമായ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവർക്കെതിരെയും ഭീകര സംഘടനകളുമായി സഹകരിക്കുന്നവർക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അട്ടിമറി നീക്കങ്ങളിൽ ഏർപ്പെടുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഗൂഢാലോചനകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സമാനമായ രീതിയിൽ കഴിഞ്ഞ തിങ്കളാഴ്ചയും ഹിസ്ബുല്ലയുമായി ബന്ധമുള്ള പതിനാറംഗ ഭീകര സംഘത്തെ കുവൈത്ത് സുരക്ഷാ സേന പിടികൂടിയിരുന്നു. 14 സ്വദേശികളും രണ്ട് ലെബനീസ് പൗരന്മാരുമടങ്ങുന്ന ഈ സംഘം വ്യക്തികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഏർപ്പെട്ടിരുന്നു. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങൾ, വെടിയുണ്ടകൾ, ഡ്രോണുകൾ, എൻക്രിപ്റ്റ് ചെയ്ത വാർത്താവിനിമയ ഉപകരണങ്ങൾ, മയക്കുമരുന്ന് എന്നിവയും അധികൃതർ കണ്ടെടുത്തിരുന്നു.
https://twitter.com/i/status/2034360539606815211



