ദുബായ്– ശമ്പള വർധനവ് വൈകുന്നത് കാരണം ഗൾഫ് രാജ്യങ്ങളിൽ വിവിധ കമ്പനികളിൽ നിന്ന് പ്രൊഫഷനലുകളുടേയും വൈറ്റ് കോളർ ജീവനക്കാരുടെയും കൊഴിഞ്ഞുപോക്കിൽ വലിയ വർധനയെന്ന് റിപ്പോർട്ട്. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിൽ നിന്ന് ഉയർന്ന തസ്തികൾ ഉപേക്ഷിച്ചു പോകുന്നവർക്ക് ഇതിനു വേറെയും കാരണങ്ങളുണ്ടെന്നാണ് റോബർട്ട് വാൾട്ടേഴ്‌സ് മിഡിൽ ഈസ്റ്റ് സാലറി സർവേ 2025 വ്യക്തമാക്കുന്നത്. സർവേയിൽ പ്രതികരിച്ചവരിൽ 68 ശതമാനം പേരും ശമ്പള വർധന വൈകുന്നതിന്റെ നേരിട്ടുള്ള ഫലമായാണ് ഉയർന്ന കൊഴിഞ്ഞുപോക്ക് എന്നാണ് പറയുന്നത്.
മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കൊപ്പം, പല കമ്പനികളും ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് കടുത്ത സാമ്പത്തിക തീരുമാനങ്ങൾ എടുത്തുവരികയാണ്. ശമ്പള വർധനവ് സംബന്ധിച്ച തീരുമാനം എടുക്കൽ മാറ്റിവെക്കുയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് പൊതുവേ കമ്പനികൾ ചെയ്യുന്നത്. ഇത് ഹ്രസ്വകാല ബജറ്റുകൾ സന്തുലിതമാക്കാൻ സഹായിച്ചേക്കാമെങ്കിലും, ദീർഘകാല പ്രത്യാഘാതങ്ങൾ പ്രകടമായിത്തുടങ്ങി.
സർവേ പ്രകാരം, ശമ്പള വർദ്ധനവ് തടഞ്ഞുവയ്ക്കുന്നത് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിൽ വലിയ കാരണമായിട്ടുണ്ടെന്ന് 32 ശതമാനം ബിസിനസ് ഉടമകളും പറഞ്ഞു. ശമ്പള വർധനവ് വൈകുന്നത് ജീവനക്കാരുടെ മനോവീര്യം കുറയുന്നതിലേക്കും ഉൽപ്പാദനക്ഷമത ഇല്ലാതാകുന്നതിനും കമ്പനി സംസ്കാരത്തിന്റെ തകർച്ചയിലേക്കും നയിച്ചേക്കാം.
ചെലവുകൾ കുറയ്ക്കുന്നതിന് ബിസിനസുകൾ വലിയ സമ്മർദ്ദത്തിലാണ്. ബജറ്റ് പരിമിതികളും മോശം ബിസിനസുമാണ് ശമ്പള വർദ്ധനവ് വൈകിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള പ്രധാന കാരണങ്ങളെന്ന് 77 ശതമാനം ബിസിനസ് ഉടമകളും പറഞ്ഞു,
ജീവനക്കാർ ബിസിനസ്സ് സമ്മർദ്ദങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, പ്രതീക്ഷകൾക്കൊത്ത് വളർച്ച ഇല്ലാത്തത് അവരെ പുതിയ അവസരങ്ങൾ തേടാൻ അവരെ പ്രേരിപ്പിക്കുന്നുവെന്ന് റോബർട്ട് വാൾട്ടേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ജേസൺ ഗ്രണ്ടി പറയുന്നു. എ.ഐ സംവിധാനങ്ങൾ ജോലി അപേക്ഷാ പ്രക്രിയ സുഗമമാക്കിയതോടെ, പുതിയ തൊഴിലിടങ്ങൾ കണ്ടെത്താൻ ജീവനക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ അവസരങ്ങളുണ്ട്- ഗ്രണ്ടി കൂട്ടിച്ചേർക്കുന്നു.
അതേസമയം, പ്രതിഫലം മാത്രമല്ല ഘടകമെന്നും മികച്ച തൊഴിൽ സഹചര്യങ്ങളുടെ അഭാവവും ജീവനക്കാർ തൊഴിലിടം മാറുന്നതിന്റെ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. യാത്രാ സൗകര്യം, ഓഫീസിലെ ജോലി സഹചര്യം, വളർച്ചാ പദ്ധതി, ഭാവിയെ സംബന്ധിക്കുന്ന സൂചനകൾ തുടങ്ങിയവയും ജോലി മാറാനുള്ള കാരണമായി ദുബായിലെ മാർക്ക് എല്ലിസിലെ ജനറൽ മാനേജർ ആവ്സ് ഇസ്മായിൽ പറഞ്ഞു.
യുഎഇ പോലുള്ള അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു വിപണിയിൽ ജീവനക്കാർക്ക് ഓപ്ഷനുകൾ ഉണ്ട്. ലഭിക്കുന്ന ശമ്പളം അവരുടെ ജീവിതചെലവിന് പര്യാപ്തമല്ലെങ്കിൽ അവർ മറ്റെവിടെയെങ്കിലും ജോലി നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ജോലി മാറുന്നത് എല്ലായ്പ്പോഴും പണത്തെ മാത്രം ആശ്രയിച്ചാകില്ല. സ്ഥാപനം തന്റെ കുടുംബത്തിന്റെ കൂടി ഭാഗമാണെന്ന തോന്നലുണ്ടായാൽ മാത്രമേ അയാൾ അവിടെ തുടരുകയുള്ളൂ.
ശമ്പള വർധന വൈകുമ്പോൾ ജീവനക്കാർ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ കമ്പനികളുടെ ഭാഗത്തുനിന്നുള്ള സുതാര്യതയും ആശയവിനിമയവും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞു. സാമ്പത്തിക പരിമിതികൾ നിലനിൽക്കുമ്പോൾ തന്നെ അതിനുള്ള കാരണങ്ങൾ, ഭാവി കാഴ്ചപ്പാട്, വ്യക്തിഗത മൂല്യം എന്നിവയെക്കുറിച്ച് ജീവനക്കാരോട് വ്യക്തതയോടെ ആശയവിനിമയം നടത്തുന്നത് കമ്പനിയിലുള്ള അവരുടെ വിശ്വാസം നിലനിർത്താൻ സഹായിക്കും.
“ശമ്പള വർധന വൈകുന്നത് കൊണ്ട് മാത്രം ജീവനക്കാർ പിന്മാറുന്നില്ല – ആശയവിനിമയത്തിന്റെ അഭാവമോ, തങ്ങൾക്ക് വേണ്ട്ര വിലകൽപ്പിക്കപ്പെടുന്നില്ല എന്ന തോന്നലോ ഉണ്ടാകുമ്പോഴാണ് ജീവനക്കാർ സ്ഥാപനം വിടുന്നത്. തുടർച്ചയായ ആശയവിനിമയത്തിലൂടെ ഇത് പരിഹരിക്കാം. സമയബന്ധിതമായി ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നതും വിശ്വാസം നിലനിർത്തുന്നതിൽ വളരെയധികം സഹായിക്കും,” ജെനി റിക്രൂട്ട്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിക്കി വിൽസൺ പറയുന്നു.