ദമാം– സൗദി അറേബ്യയിലെ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം അധികൃതർ പിടികൂടി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രിന്റിംഗ് പേപ്പർ കെട്ടുകൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു 27,33,648 ലഹരി ഗുളികകൾ. രാജ്യാന്തര വിപണിയിൽ വലിയ വിലമതിക്കുന്ന ഈ ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.
ഈ മയക്കുമരുന്ന് ശേഖരം സൗദിയിൽ ഏറ്റുവാങ്ങാൻ എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ മൂന്ന് പേർ സൗദി യുവാക്കളും ബാക്കി രണ്ട് പേർ കുടിയേറ്റ ഗോത്രവിഭാഗത്തിൽപ്പെട്ടവരുമാണ്. റിയാദ്, കിഴക്കൻ പ്രവിശ്യ, അൽജൗഫ് പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് നാർകോട്ടിക്സ് കൺട്രോൾ വിഭാഗം അറിയിച്ചു. പരിശോധനയുടെയും മയക്കുമരുന്ന് കണ്ടെത്തുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
https://twitter.com/i/status/2046982368679120954



