കുവൈത്ത് സിറ്റി- വിമാനത്താവളം വഴി സിഗരറ്റ് കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഒരു ശുചീകരണ തൊഴിലാളിയെയും കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് നികുതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് സിഗരറ്റ് വാങ്ങി, അത് പുറത്തെത്തിച്ച് പ്രാദേശിക വിപണിയിൽ ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നു ഈ സംഘം. വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രവേശനമുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ആദ്യം പിടിയിലായത് വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയായ ബംഗ്ലാദേശ് സ്വദേശിയാണ്. ഇയാളിൽ നിന്ന് 31 കാർട്ടൺ സിഗരറ്റുകൾ പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തായത്. ഒരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ബാങ്ക് കാർഡും വർക്ക് പെർമിറ്റും ശുചീകരണ തൊഴിലാളിക്ക് നൽകുകയും, വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീയിൽ നിന്ന് സിഗരറ്റ് വാങ്ങാൻ നിർദ്ദേശിക്കുകയുമായിരുന്നു. രണ്ടാമത്തെ കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി നൽകുകയും സ്വന്തം കാറിൽ ഈ സിഗരറ്റുകൾ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിക്കുകയും ചെയ്തു.
പിടിച്ചെടുത്ത സിഗരറ്റുകളും മറ്റ് തൊണ്ടിമുതലുകളും സഹിതം പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആരുടെയും മുഖം നോക്കാതെ നിയമം കർശനമായി നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



