ജിദ്ദ: ഹോര്‍മുസ് കടലിടുക്കിനെ നയതന്ത്ര ബ്ലാക്ക്‌മെയിലിംഗ് ആയുധമാക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ ഒടുവില്‍ തിരിച്ചടിയാകുമെന്ന് സൗദി ഇന്റലിജന്‍സ് മുന്‍ മേധാവിയും അമേരിക്കയിലെയും ബ്രിട്ടനിലെയും മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ സ്വാധീനമായി കണക്കാക്കുന്നത് കാലക്രമേണ തന്ത്രപരമായ ബാധ്യതയായി മാറിയേക്കും. പരമ്പരാഗത രാഷ്ട്ര പെരുമാറ്റത്തിന് അനുകൂലമായി ഇറാന്‍ വിപ്ലവ പ്രത്യയശാസ്ത്രം ഉപേക്ഷിക്കണം. അന്താരാഷ്ട്ര വിപ്ലവ പ്രസ്ഥാനം എന്നതിലുപരി ഒരു ദേശീയ രാഷ്ട്രമായി ഇറാന്‍ സ്വയം പെരുമാറണമെന്നും സൗദി ഗസറ്റിലും അറബ് ന്യൂസിലും പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള ബന്ധത്തിന്റെ പേരില്‍ ചൈനീസ് ബാങ്കുകളെ ലക്ഷ്യമിട്ട് തന്റെ ഭരണകൂടം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ പ്രധാന വ്യാപനമായിരിക്കും ഇത്. സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റ് നടപടികളിലൂടെയും ഇറാന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്ക പ്രചാരണം ശക്തമാക്കുകയാണെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഈ ആഴ്ച പ്രഖ്യാപിച്ചു. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഭീഷണി ഇതില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനീസ് ബാങ്കുകള്‍ ഇറാനുമായുള്ള എണ്ണ വ്യാപാരവുമായും മറ്റും ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്നത് തുടരുന്നു.
ഓവല്‍ ഓഫീസില്‍ നടന്ന ഒരു പരിപാടിയില്‍ ഇത്തരം ഇടപാടുകള്‍ക്ക് ചൈനീസ് ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് അതേയെന്ന് സൂചന നല്‍കി. ഇറാന്‍ സര്‍ക്കാരിനെയും സായുധ സേനയെയും സഹായിക്കുന്നതായി ആരോപിച്ച് ചൈനയിലെയും ഹോങ്കോങ്ങിലെയും ഏതാനും കമ്പനികള്‍ക്ക് യു.എസ് ട്രഷറി വകുപ്പ് ഇതിനകം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രധാന ചൈനീസ് ബാങ്കുകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. ഇറാനുമായി ബന്ധപ്പെട്ട യു.എസ് ദ്വിതീയ ഉപരോധങ്ങളെ നിയമവിരുദ്ധം എന്ന് പറഞ്ഞ് ചൈന എതിര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







