മസ്കറ്റ്- ഒമാനിലെ വിലായത്ത് ഷിനാസ് തീരത്ത് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആളുകളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തൊമ്പത് പേരാണ് പിടിയിലായത്. പാകിസാതാൻ, ഇറാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള പൗരന്മാരായിരുന്നു നിയമവിരുദ്ധമായി രാജ്യത്തേക്ക് കടന്നത് എന്നാണ് അധികൃതർ അറിയിച്ചത്. വിലായത്ത് ഷിനാസ് മേഖലയിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് മുഴുവൻ പേരെയും പിടികൂടിയത്. നോർത്ത് അൽ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ഒമാൻ പൊലീസിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികളെ പിടികൂടിയ വാർത്ത പുറത്തുവിട്ടത്. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു
