വാഷിംഗ്ടൺ ഡിസി: 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുകയും ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇത് 2025 ജൂൺ 9-ന് പുലർച്ചെ 12:01-ന് പ്രാബല്യത്തിൽ വരും. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും തീവ്രവാദ ഭീഷണികൾ തടയുന്നതിനും ഈ നടപടി ആവശ്യമാണെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയിൽ ജാക്സൺ പറഞ്ഞു.
ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആറ് മാസത്തേക്ക് അമേരിക്കയിൽ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള മറ്റൊരു എക്സിക്യൂട്ടീവ് ഓർഡറിലും ട്രംപ് ഒപ്പുവച്ചു. ഹാർവാർഡിന്റെ “വിദേശ – തീവ്രവാദ ബന്ധം” ആരോപിച്ചാണ് നടപടി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയാവും. ഉത്തരവിനെതിരെ ഹാർവാർഡ് യൂണിവേഴ്സിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിരോധനം ബാധകമായ രാജ്യങ്ങൾ
പൂർണ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഇവയാണ്: അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹൈതി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സ്ഥിര താമസത്തിനുള്ള വിസകളും താത്കാലിക വിസകളായ B-1, B-2, B-1/B-2, F, M, J വിസകളും ലഭിക്കില്ല.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല. എന്നീ ഏഴ് രാജ്യങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മേൽപ്പറഞ്ഞ താത്കാലിക വിസകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും.
ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയാണ് പ്രവേശന വിലക്ക് എന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. കോളറാഡോയിലെ ബൗൾഡറിൽ ഇസ്രായിൽ അനുകൂല റാലിക്കുനേരെ ഈയിടെz നടന്ന ആക്രമണത്തിനു പിന്നാലെ, വിദേശ പൗരന്മാരുടെ അപര്യാപ്തമായ പരിശോധനയും വിസ കാലാവധി കഴിഞ്ഞുള്ള താമസവും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ താമസിച്ചിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനാണ് ആക്രമണം നടത്തിയതെന്ന് ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു.
അമേരിക്കയിലെ സ്ഥിര താമസക്കാർ, നിലവിലുള്ള വിസ ഉടമകൾ, അഫ്ഗാൻ പ്രത്യേക ഇമിഗ്രന്റ് വിസ ഉടമകൾ, നയതന്ത്ര വിസകൾ, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ, ഇരട്ട പൗരത്വമുള്ളവർ (നിയന്ത്രിത രാജ്യങ്ങളിൽ നിന്നല്ലാത്ത പാസ്‌പോർട്ട് ഉപയോഗിക്കുന്നവർ) എന്നിവർക്ക് ഈ നിരോധനം ബാധകമല്ല.