കോഴിക്കോട്- കോഴിക്കോട് നഗരത്തിലിറങ്ങുന്നവര്‍ സൂക്ഷിക്കുക. കടിയന്‍ നായ ഏത് നേരവും ചാടിവീണേക്കാം. നഗരത്തിലും പരിസരത്തുമായി 19 പേരെ കടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവുനായയെ ശ്രമകരമായാണ് കഴിഞ്ഞദിവസം പിടികൂടിയത്. 9 മണിക്കൂറിലധികമായിരുന്നു നായയുടെ പരാക്രമം. പല സ്ഥലങ്ങളില്‍ നിന്ന് ആളുകളെ കടിച്ച നായയെ ഒടുവില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍ ഹോസ്പിറ്റലിലെ ഡോഗ് സ്‌ക്വാഡ് പിടികൂടി. ഒമ്പതര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. ഇന്നലെ കാലത്ത് 11.15 ഓടെ അശോകപുരം പിആര്‍ നമ്പ്യാര്‍ റോഡില്‍ നിന്ന് നായയെ പിടികൂടി.
നായയെ കോര്‍്പ്പറേഷന് കീഴിലുള്ള പൂളക്കടവ് ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍ ആശുപത്രിയിലെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. ഇത് പോയ ഭാഗത്തുള്ള മറ്റു തെരുവു നായ്ക്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നായ പോയ ഭാഗത്തെ തെരുവുനായകളെ കണ്ടെത്തി വാക്‌സിന്‍ നല്‍കിത്തുടങ്ങി.
ചൊവ്വാഴ്ച ഉച്ചയോടെ സി.എച്ഛ് മുഹമ്മദ് കോയ ഓവര്‍ബ്രിഡ്ജിന് സമീപത്ത് നിന്നാണ് ആദ്യം ഒരാളെ കടിച്ചതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഉടന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പൊലീസ് വിവരം കൈമാറി. ഇതേത്തുര്‍ന്ന് ഉച്ചക്ക് 2.30 ഓടെ കോര്‍പറേഷന്‍ ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.വിഎസ് ഗ്രീഷ്മയുടെ നേതൃത്വത്തില്‍ സിഎച്ഛ് ഓവര്‍ബ്രിഡ്ജിനു സമീപം തിരച്ചില്‍ ആരംഭിച്ചു. ഇവരെത്തുന്നതിനു മുമ്പ് മറ്റൊരു യുവതിയെ നായ കടിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ലഭിച്ചു. അവര്‍ കട്ടിയുള്ള വസ്ത്രം ധരിച്ചതിനാല്‍ പരിക്കില്‍ നിന്നും ഒഴിവായി. പിന്നീട് നായ ശ്രീകണ്‌ഠേശ്വരം ക്ഷേത്രം റോഡിലൂടെ പോയതായി വിവരം കിട്ടി. അവിടേക്ക് കോര്‍പറേഷന്‍ സംഘവുമെത്തി. അവിടെ നിന്ന് നായ അശോകപുരം, മലബാര്‍ ക്രിസ്ത്യന്‍ കോളെജ് ജംഗ്ഷനിലൂടെ നടക്കാവ് ക്രോസ് റോഡിലെത്തിയെന്നറിഞ്ഞ് സംഘവും അങ്ങോട്ട് പോയി. പിന്നീട് വയനാട് റോഡിലൂടെ ഫാത്തിമ ഹോസ്പിറ്റിലിനു സമീപത്തു നിന്നും യുകെ ശങ്കുണ്ണി റോഡിലൂടെ മാവൂര്‍ റോഡ് ഭാഗത്തേക്ക് നീങ്ങിയെന്നറിഞ്ഞു. പക്ഷെ അവിടെയൊന്നും കണ്ടെത്താനായില്ല.
ഇന്നലെ കാലത്ത് ആറു മുതല്‍ വീണ്ടും പരിശോധന തുടങ്ങി. മാവൂര്‍ റോഡിലെ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്, മാനാഞ്ചിറ, സിഎസ്‌ഐ പള്ളിക്കു സമീപം, സ്‌റ്റേഡിയം ജംഗ്ഷന്‍, പുതിയ ഹോട്ടല്‍ മഹാറാണിക്ക് സമീപം തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തി. അതിനിടെയാണ് അശോകപുരം ഭാഗത്ത് കോര്‍പറേഷന്റെ തപാല്‍ ജീവനക്കാരനെ നായ ഓടിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഡോഗ് കാച്ചര്‍മാരായ ആര്‍ സുധീഷ്, കെപി പ്രജീഷ്, ഒടി ദീപക്, എപി അശ്വരാജ്, ഡ്രൈവര്‍ വി ശ്രീജേഷ് എന്നിവരാണ് ഡോ.ഗ്രീഷ്മയോടൊപ്പം സംഘത്തിലുണ്ടായിരുന്നത്.