കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ജലീബ് അൽ ശുയൂഖിൽ നടന്നുവരുന്ന സമഗ്ര സുരക്ഷാ ക്യാമ്പയിനിൽ വൻ അറസ്റ്റ്. താമസ-തൊഴിൽ നിയമലംഘകരും വിവിധ കേസുകളിൽ പ്രതികളുമായ 1,253 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെയ്ഡിൽ വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെ അമ്മമാർക്കൊപ്പം കണ്ടെത്തി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടക്കുന്നത്. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ പൂർണ്ണമായും തുടച്ചുനീക്കാനും ലക്ഷ്യമിട്ടുള്ള ഫീൽഡ് പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത നടപടികൾ:
കുവൈത്ത് മുനിസിപ്പാലിറ്റി: 777 നിയമലംഘന നോട്ടീസുകൾ നൽകി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 27 വാഹനങ്ങൾ നീക്കം ചെയ്യുകയും 64 എണ്ണത്തിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു. അൽ തമയ്യുസ് പ്രൈവറ്റ് സ്കൂൾ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
വൈദ്യുതി-ജല മന്ത്രാലയം: നിയമലംഘനം കണ്ടെത്തിയ 1,200 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുതി ലോഡിൽ 60% കുറവുണ്ടായി.
പൊതുമരാമത്ത് മന്ത്രാലയം: അപകടാവസ്ഥയിലുള്ള 1,432 കെട്ടിടങ്ങൾ കണ്ടെത്തുകയും, അനധികൃതമായ 20 മലിനജല കണക്ഷനുകൾ അടച്ചുപൂട്ടുകയും ചെയ്തു.
വാണിജ്യ-വ്യവസായ മന്ത്രാലയം: 256 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു; 10 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
ആരോഗ്യ മന്ത്രാലയം: ഷെൽട്ടർ സെന്ററിൽ 784 പേർക്ക് ചികിത്സ ലഭ്യമാക്കുകയും 61 രോഗികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മാൻപവർ അതോറിറ്റി: 6,511 പരിശോധനകൾ നടത്തി നിയമലംഘനം നടത്തുന്ന 1,471 ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
മറ്റ് നടപടികൾ: ഫയർഫോഴ്സ് 188 അടച്ചുപൂട്ടൽ ഉത്തരവുകൾ നടപ്പിലാക്കി. പരിസ്ഥിതി അതോറിറ്റി 90 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയപ്പോൾ, ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ അതോറിറ്റി 315 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.
നിയമലംഘകർ താമസിച്ചിരുന്ന ഒഴിഞ്ഞ വീടുകളും കെട്ടിടങ്ങളും ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആദ്യഘട്ട നടപടികൾ വിജയകരമായിരുന്നുവെന്നും, രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കാൻ ക്യാമ്പയിൻ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.






