വാഷിംഗ്ടൺ– ഹോർമുസ് കടലിടുക്ക് വഴി പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കൻ നാവികസേന തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ കടുത്ത നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക ചൂഷണവും ഭീഷണികളും തടയുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം അറിയിച്ചു.
മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി നികുതി പിരിക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇത്തരത്തിൽ ഇറാന് നികുതി നൽകുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് തടയുമെന്നും അവർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്കിൽ കുഴിബോംബുകൾ ഉണ്ടെന്ന ഇറാന്റെ വാദം ലോകത്തെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള തന്ത്രമാണെന്നും ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന ചർച്ചകൾ പരാജയപ്പെടുകയും ഉപരോധം നിലവിൽ വരികയും ചെയ്തതോടെ മേഖലയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് പാത തടയപ്പെടുന്നത് ആഗോള എണ്ണവില കുതിച്ചുയരാനും ലോക സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു. അമേരിക്കയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളും ഉപരോധത്തിൽ പങ്കുചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



