വാഷിംഗ്ടണ്‍ – ആണവ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഇറാന്‍ അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ നാല് മാസമായി ഇറാനെ ആണവരഹിതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുന്നു. ഇറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാത്തിനും സമ്മതിച്ചതായും, കഴിഞ്ഞ രണ്ട് ദിവസമായി ദോഹയില്‍ യു.എസും ഇറാനും തമ്മിലുള്ള സാങ്കേതിക ചര്‍ച്ചകള്‍ അവസാനിച്ചതിനു പിന്നാലെ ട്രംപ് പറഞ്ഞു. ഇറാനുമായി നടന്നത് പരമ്പരാഗത അര്‍ഥത്തിലുള്ള യുദ്ധമല്ല, മറിച്ച് അവരുടെ ആണവായുധങ്ങള്‍ നിരായുധീകരിക്കാനുള്ള സൈനിക നടപടിയാണെന്ന് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ നിന്ന് ധാന്യം, ഗോതമ്പ്, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ ഇറാന്‍ തങ്ങളുടെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിക്കും. ഹോര്‍മുസ് കടലിടുക്കിലെ യു.എസ് ഉപരോധം ലംഘിക്കപ്പെട്ടിട്ടില്ല. നാവിക ഉപരോധത്തിനിടെ ഒരു കപ്പലിന് പോലും ഇറാന്‍ തുറമുഖങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇറാനും അമേരിക്കയും ദോഹയില്‍ പുതിയ റൗണ്ട് പരോക്ഷ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ധാരണാപത്രത്തിന്റെ ഏതെങ്കിലും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും രേഖപ്പെടുത്താനുമായി ആശയവിനിമയ ചാനല്‍ സ്ഥാപിക്കാന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സമ്മതിച്ചതായി ഇറാന്‍ പ്രതിനിധി സംഘത്തെ നയിച്ച ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം ചൂണ്ടികാണിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത് വിട്ടുകൊടുക്കണമെന്ന് ഇറാന്‍ ജൂണ്‍ 17 ന് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ പകുതി മുതല്‍ അമേരിക്കയും ഇറാനും പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യുക എന്നതാണ് ഈ ചര്‍ച്ചകളുടെ ലക്ഷ്യം. യുദ്ധത്തിന് അന്തിമ അന്ത്യം കൈവരിക്കാനും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍, ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ധനസഹായം, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കുള്ള സമയക്രമവും 14 പോയിന്റ് മെമ്മോറാണ്ടം നിര്‍ണയിച്ചിട്ടുണ്ട്.



