ബ്രസീലിയ– ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ലോകത്തെ യുദ്ധത്തിലേക്ക് നയിക്കുന്ന ട്രംപിന്റെ ‘ട്വീറ്റ് രാഷ്ട്രീയ’ത്തെ പക്വതയില്ലാത്ത നടപടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ വീറ്റോ അധികാരം നിർത്തലാക്കണമെന്നും ലുല ആവശ്യപ്പെട്ടു.
യുദ്ധങ്ങൾ പ്രഖ്യാപിക്കുകയും രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രസിഡന്റിന്റെ വാക്കുകൾ കേട്ട് ഓരോ ദിവസവും ഉണരേണ്ടി വരുന്നത് ഭയാനകമായ സാഹചര്യമാണ്. സമാധാനം നിലനിർത്താൻ സ്ഥാപിതമായ യു.എൻ രക്ഷാസമിതി തന്നെ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം ലോകരാജ്യങ്ങൾ യുദ്ധങ്ങൾക്കായി 2.7 ട്രില്യൺ ഡോളർ ചെലവഴിച്ചതായി ലുല ചൂണ്ടിക്കാട്ടി. ഈ തുകയുടെ പകുതിയുണ്ടെങ്കിൽ ലോകത്തെ നിരക്ഷരത തുടച്ചുനീക്കാനും ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും സാധിക്കും. പട്ടിണി അനുഭവിക്കുന്ന 63 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ഈ പണം വിനിയോഗിക്കാവുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
1945-ലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളല്ല 2026-ൽ നിലനിൽക്കുന്നതെന്ന് ലുല വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയെ പുനർനിർവചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 12 കോടിയിലധികം ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇന്ത്യ, ബ്രസീൽ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾക്കും രക്ഷാസമിതിയിൽ പ്രാതിനിധ്യമില്ലാത്തത് സഭയുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകളെ ലുല ശക്തമായി എതിർത്തു. ബ്രസീലിയൻ ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതും അമിതമായ തീരുവ ചുമത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. “എൺപതുകളിൽ പ്രായമുള്ള രണ്ട് നേതാക്കൾ പക്വമായ സംഭാഷണത്തിൽ ഏർപ്പെടുകയാണ് വേണ്ടത്. അമേരിക്കയുടെ സൈനിക ശക്തി ഉപയോഗിച്ചുള്ള ഈ അപകടകരമായ കളി ആത്യന്തികമായി അവർക്ക് തന്നെ തിരിച്ചടിയാകും,” ലുല ഡ സിൽവ മുന്നറിയിപ്പ് നൽകി.



