വെല്ലൂർ: കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിച്ചതിന്റെ പേരിൽ ഭർത്താവ് ശാസിച്ച യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ വെല്ലൂർ തോരപ്പടി കെ.കെ നഗർ സ്വദേശി വിനായകന്റെ ഭാര്യ ശോഭനയാണ് (29) ആത്മഹത്യ ചെയ്തത്. രാത്രി ഭർത്താവ് ശാസിച്ചതിന്റെ വിഷമത്തിൽ തിങ്കളാഴ്ച പുലർച്ചെ ശോഭന സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഇലക്ട്രീഷ്യനായ വിനായകനും ശോഭനയും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക് മൂന്നര വയസ്സുള്ള ഒരു മകനുമുണ്ട്. ഭാര്യ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നതിലും സുഹൃത്തുക്കളുമായി ദീർഘ നേരം സംസാരിക്കുന്നതിലും വിനായകൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഞായറാഴ്ച രാത്രി വൈകിയും ഏറെസമയം ഭാര്യ ഫോണിൽ സംസാരിച്ചതിൽ കുപിതനായ വിനായകൻ, ശോഭനയുടെ മാതാപിതാക്കളെ ഫോണിൽ വിളിക്കുകയും വരാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു.
എന്നാൽ, ഇന്നു പുലർച്ചെ ശോഭന വിനായകൻ ഉറങ്ങിക്കിടന്ന കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടുകയും തൊട്ടടുത്ത മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ബഹളം കേട്ട് ഉണർന്ന വിനായകൻ അയൽവാസികളെ ഫോണിൽ വിളിച്ച് വാതിൽ തകർത്ത് പുറത്തെത്തിയപ്പോഴേക്കും ശോഭന മരിച്ചിരുന്നു. മൃതദേഹം വെല്ലൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു.