കോഴിക്കോട്– കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്.
ജോളിയുടെ ആദ്യ ഭർത്താവ് ആയിരുന്നു റോയ് തോമസ്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. പക്ഷേ റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
2011 സെപ്തംബറിൽ ജോളി തൻ്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിന്റെ വിചാരണയിലിരിക്കെയാണ് സയനൈഡിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്.
കൂടത്തായിയിൽ 2002 മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്