കൊച്ചി: തുടർച്ചയായി നാലു ദിവസത്തെ നേരിയ വിലക്കുറവിനു ശേഷം ഒറ്റ ദിവസം കൊണ്ട് പവന് 600 രൂപ വർധിച്ച് സ്വർണം. ഇന്നലെ (ജൂൺ 10) 71,560 ഉണ്ടായിരുന്ന സ്വർണവില ഇന്ന് 72,160 ആയാണ് ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 73,040-ൽ നിന്ന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ ജൂൺ ഏഴിനു ശേഷം ഇതാദ്യമായാണ് വില കൂടുന്നത്.
ജൂൺ ആറിന് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവിൽ സ്വർണവില 71,840-ൽ എത്തിയിരുന്നു. പിന്നീടിത് 71,640 ആയും ഇന്നലെ 71,560 ആയും കുറഞ്ഞു. വിലക്കുറവ് തുടരുമെന്ന പ്രതീക്ഷകൾക്കാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്.
ഏപ്രിൽ എട്ടിലെ പവന് 65,800 രൂപ എന്നതിൽ നിന്ന് വിലക്കയറ്റം ആരംഭിച്ച സ്വർണം ഏപ്രിൽ പകുതിയോടെയാണ് 70,000 തൊട്ടത്. ഏപ്രിൽ 22-ന് 74,320 രൂപ എന്ന സർവകാല റെക്കോർഡിലെത്തിയ ശേഷം മെയ് മാസത്തിൽ കുറയുകയും മെയ് എട്ടിന് 68,880 വരെ എത്തുകയും ചെയ്തു. അവിടെ നിന്നു വർധിച്ചാണ് ഈ മാസം അഞ്ചിനും ആറിനും 73,000-നു മുകളിൽ പോയത്.
ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും അനിശ്ചിതത്വങ്ങളുമാണ് രാജ്യത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കവും ചൈന-യുഎസ് വ്യാപാര സംഘർഷവും ഉറപ്പുള്ള നിക്ഷേപം എന്ന നിലയിൽ ആളുകളെ സ്വർണം വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിച്ചു. ഇത് വില ഉയരാനും കാരണമായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷത്തിൽ അയവു വന്നതിന്റെ പ്രതിഫലനം വരും ദിവസങ്ങളിൽ സ്വർണത്തിലും ഉണ്ടായേക്കാം എന്നാണ് കരുതുന്നത്.