ചുരുളിയിലെ പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം ചൂട് പിടിക്കുന്നു. കഴിഞ്ഞ ദിവസം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ജോജു ജോർജ് രംഗത്തുവന്നത്. സിനിമ തന്റെ തെറിവെച്ചാണ് മാർക്കറ്റ് ചെയ്തതെന്നും, ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സിനിമയിൽ അഭിനയിക്കില്ലായിരുന്നു എന്നും നടൻ പറഞ്ഞു. ചുരുളിയിലെ തെറിവിളി മക്കളെ വല്ലാതെ ബാധിച്ചെന്നും, ചുരുങ്ങിയത് വീട്ടിലെങ്കിലും കംഫർട് ആവണമെന്നും നടൻ ജോജു ജോർജ് കൂട്ടിചേർത്തു. വിഷയത്തിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് ജോജു പ്രതികരിച്ചത്.
“സംവിധായകനായ ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്. എന്നോട് ഫെസ്റ്റിവൽ പടം ആണെന്നും അതിനുവേണ്ടി താൻ അത് ഡബ്ബ് ചെയ്തിട്ടുണ്ടെന്നും, തെറിയില്ലാത്ത വേർഷൻ ആണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചതും. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചർച്ചയുമുണ്ടായിരുന്നില്ല. ഫെസ്റ്റിവലിന് വേണ്ടിയുള്ളതായത് കൊണ്ടാണ് ഞാൻ അത്രയും സ്വാതന്ത്രത്തിൽ തെറി വിളിച്ചത്. ഞാൻ നന്നായി തെറി പറയുന്നയാളാണ്, തെറി സമൂഹത്തിൽ ഉള്ള കാര്യമാണ്.” ജോജു പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ സിനിമയിറങ്ങിയത്. റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമാണ്. അതിൽ നിന്ന് കരകയറുന്ന സമയത്താണ് തെറി വിളി വെച്ച് ആ സിനിമ മാർക്കറ്റ് ചെയ്തതെന്നും ജോജു ജോർജു പറഞ്ഞു. കുറച്ച് ദിവസം മുമ്പ് തന്റെ മകൾ പുതിയ സ്കൂളിലേക്ക് മാറിയെന്നും ആ സമയത്ത് മകളുടെ സഹപാഠി ആദ്യം കാണിച്ചത് ചുരുളിയിലെ ട്രോൾ രംഗമാണ്. അതുകണ്ട് എന്റെ മകൾ എന്നോട് പറഞ്ഞു അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നു എന്ന്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ലായിരുന്നെന്നും ജോജു ജോർജ് കൂട്ടി ചേർത്തു.


ശമ്പളം നൽകിയില്ലെന്ന ജോജുവിൻറെ ആരോപണത്തിൽ കഴിഞ്ഞ ദിവസം ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണമറിയിച്ചിരുന്നു. “പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം” എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ലിജോ പ്രതികരണം അറിച്ചത്. മുന്ന് ദിവസത്തെ അതിഥി വേഷത്തിന് ജോജു ജോർജിന് നൽകിയ ശമ്പളത്തിന് തെളിവും ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ കാണിച്ചിരുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജോജു ജോർജ് നൽകിയ അഭിമുഖത്തിലൂടെയാണ് വിവാദത്തിന് തിരിഖകൊളുത്തിയ സംഭവം ഉണ്ടാകുന്നത്.
എസ്. ഹരീഷ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൻ തോതിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയവയാണ്. കാട് പശാചത്തലമായി വരുന്ന സിനിമ 19 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയിൽ അതിഥി വേഷത്തിൽ എത്തിയ ജോജു ജോർജിന്റെ കഥാപാത്രവും ചർച്ചാവിഷയമായിരുന്നു.