ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ വൻകരപ്പൂരത്തിൽ പന്തുതട്ടാൻ ഇത്തവണ ഒരു മലയാളി താരവും മൈതാനത്തിറങ്ങുന്നു. ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ടീമിലാണ് കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടംനേടിയത്. ഇതോടെ ഫുട്ബോൾ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ചരിത്രത്തിലെ ആദ്യ മലയാളി എന്ന സുവർണ്ണ നേട്ടം തഹ്സിൻ സ്വന്തമാക്കി. നേരത്തെ പ്രഖ്യാപിച്ച സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ സ്ക്വാഡ് ഖത്തർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ഇടതുവിങ്ങറായി കളിക്കുന്ന തഹ്സിൻ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന്റെ താരമാണ്. ഈ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തറിലെ വിവിധ യൂത്ത് ടീമുകളിൽ തിളങ്ങിയ താരം ദേശീയ തലത്തിൽ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകൾക്കായും താരം ബൂട്ട് കെട്ടി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു തഹ്സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തിൽ സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ യോഗ്യതാ റൗണ്ടിലെ നിർണായകമായ അവസാന രണ്ട് മത്സരങ്ങളിലും തഹ്സിൻ ഖത്തറിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഖത്തർ ദേശീയ ടീമിന് വേണ്ടി ഇതുവരെ 5 മത്സരങ്ങളിൽ കൂട്ടുകെട്ടിയ താരം ഒരു ഗോൾ നേടിയിട്ടുണ്ട്. അൽ ദുഹൈലിന് വേണ്ടി 25 മത്സരങ്ങളിൽ നിന്ന് രണ്ടും ഗോളും നേടി.
ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി സ്വദേശി ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണെങ്കിലും വേരുകൾ എപ്പോഴും കേരളത്തിലാണ്.
ജൂൺ 11 മുതൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ആതിഥേയരായ കാനഡ, സ്വിസർലാൻഡ്, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരോടൊപ്പം ആണ് ഖത്തർ മത്സരിക്കുന്നത്.
അർജന്റീനക്കും പോർച്ചുഗലിനും ബ്രസീലിനും എല്ലാം മലയാളികൾ പിന്തുണ നൽകുമ്പോഴും സ്വന്തം രാജ്യം കളിക്കുന്നില്ലയെന്ന വിഷമം അവരെ തളർത്താറുണ്ട്. എന്നാൽ ഇനിയൊരു മലയാളി പന്ത് തട്ടാൻ ഒരുങ്ങുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികളായ മലയാളികൾ.



