സിവാൻ– ബീഹാറിലെ സിവാൻ ജില്ലയിൽ ഇരുപത്തിയഞ്ചുകാരനായ മുസ്ലിം യുവാവിനെ ഒരുസംഘം ഗ്രാമവാസികൾ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. രണ്ടര മാസങ്ങൾക്ക് മുമ്പ് ഇതേ യുവാവിന്റെ സഹോദരനും ഇത്തരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ബർഹാരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവരാജ്പൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് (മെയ് 30) മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ജനക്കൂട്ട ആക്രമണം നടന്നത്. ശിവരാജ്പൂർ സ്വദേശിയായ ഷഹ്‌സാദ് അലി എന്ന യുവാവാണ് ഇരയായി കൊല്ലപ്പെട്ടത്.
ഈ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് രണ്ടര മാസം മുൻപ് മാത്രമാണ് ഷഹ്‌സാദിന്റെ മൂത്ത സഹോദരൻ നൗഷാദ് അലി മരണപ്പെടുന്നത്. നൗഷാദിനെ അന്ന് ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നു. ജ്യേഷ്ഠന്റെ മരണത്തിന് പിന്നിലും കൊലപാതകമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് അനിയന്റെ കൊലപാതകം.
മെയ് 30-ന് രാവിലെ ഒരുസംഘം ആളുകൾ തങ്ങളുടെ വീട്ടിലെത്തുകയും ഭർത്താവ് ഷഹ്‌സാദിനെ പുറത്തേക്ക് വിളിച്ചിറക്കി കൊണ്ടുപോവുകയുമായിരുന്നെന്ന് ഭാര്യ മൊബീന ഖാത്തൂൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാലഞ്ച് മണിക്കൂറുകൾക്ക് ശേഷം ഷഹ്‌സാദ് മരണപ്പെട്ടെന്ന വിവരമാണ് കുടുംബത്തിന് ലഭിക്കുന്നത്. തുടർന്ന് ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തിയപ്പോൾ ശരീരത്തിൽ ആഴത്തിലുള്ള നിരവധി പരിക്കുകളോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മർദ്ദനത്തിനിടെ ഷഹ്‌സാദിന്റെ കൈവശമുണ്ടായിരുന്ന അയ്യായിരത്തോളം രൂപ അക്രമികൾ തട്ടിയെടുത്തതായും കുടുംബം ആരോപിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ശിവരാജ്പൂർ ഗ്രാമവാസികളായ അമിത് ചൗധരി (അവധേഷ് ചൗധരി), പ്രമേന്ദ്ര മാഞ്ചി, ഛത്തു മാഞ്ചി, അവധ് കിഷോർ ചൗധരി, ഗുഡ്ഡു മാഞ്ചി, രഞ്ജൻ ചൗധരി, മന്തു കുമാർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



