റാമല്ല – വെസ്റ്റ് ബാങ്കിന്റെ തെക്ക് ഭാഗത്തുള്ള വടക്കന്‍ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറി നാല് ഇസ്രായിലികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയയാള്‍ ഹെബ്രോണില്‍ നിന്നുള്ളയാളാണെന്നും ഇയാള്‍ കൊല്ലപ്പെട്ടതായും ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെത്ലഹേമിന് തെക്ക് ഗുഷ് എറ്റ്‌സിയോണ്‍ സെറ്റില്‍മെന്റ് ജംഗ്ഷനില്‍ ഇസ്രായില്‍ അധിനിവേശ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് അംജദ് ജവാദ് അബ്ദുല്‍ ഫത്താഹ് നത്ഷ (31) രക്തസാക്ഷിത്വം വരിച്ചതായി ഫലസ്തീന്‍ സിവില്‍ അഫയേഴ്സ് ജനറല്‍ അതോറിറ്റി തങ്ങളെ അറിയിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ദിവസേന അക്രമങ്ങള്‍ നടത്തുന്നു. ഫലസ്തീനികള്‍ക്കെതിരായ അക്രമത്തിലും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വ്യാപനത്തിലും ഏര്‍പ്പെട്ടതിന് ഇസ്രായിലി സംഘടനകള്‍ക്കും ഏഴ് കുടിയേറ്റക്കാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ഔദ്യോഗികമായി ഉപരോധം ഏര്‍പ്പെടുത്തി. മെയ് 11 ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ മന്ത്രിമാര്‍ ഈ ഉപരോധങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. യാത്രാ നിരോധനങ്ങളും ആസ്തി മരവിപ്പിക്കലുകളും ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നു. ഉപരോധ പട്ടികയിലുള്ള വ്യക്തികള്‍ക്ക് ഫണ്ടുകള്‍, സാമ്പത്തിക ആസ്തികള്‍, മറ്റ് സാമ്പത്തിക വിഭവങ്ങള്‍ എന്നിവ നല്‍കുന്നതില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെയും കമ്പനികളെയും വിലക്കിയിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയവരില്‍ കുടിയേറ്റ പ്രസ്ഥാനത്തിലെ പ്രമുഖ വനിതാ പ്രവര്‍ത്തകയായ ഡാനിയേല വീസും ഉള്‍പ്പെടുന്നു.



