ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടികകളിൽ നിന്നുള്ള വ്യാജന്മാരെയും ഇരട്ടിപ്പുകളെയും നീക്കം ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിക്ക് സുപ്രീംകോടതിയുടെ പൂർണ്ണ അംഗീകാരം. കമ്മീഷന്റെ ഈ പ്രത്യേക ശുദ്ധീകരണ പ്രക്രിയ നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ‘എസ്.ഐ.ആർ’ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച കമ്മീഷന്റെ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികൾക്കെതിരെ സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി.
വോട്ട് രേഖപ്പെടുത്തുന്നതുപോലെ തന്നെ ജനാധിപത്യത്തിൽ പ്രധാനമാണ് കൃത്യതയുള്ള വോട്ടർപട്ടികയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിധിന്യായം വായിച്ചുകൊണ്ട് വ്യക്തമാക്കി. കൃത്യമായ കാരണങ്ങളോടെ ഏതു സമയത്തും വോട്ടർപട്ടിക പുതുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണ വോട്ടർപട്ടിക പുതുക്കലിന്റെ രീതികളല്ല എസ്.ഐ.ആറിനായി ഉപയോഗിച്ചത് എന്ന കാരണത്താൽ ഇതിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർമാരോട് വിവരങ്ങൾ വീണ്ടും ഒത്തുനോക്കാൻ ആവശ്യപ്പെടുന്നത് പൗരത്വം ചോദ്യം ചെയ്യലല്ലെന്നും ഹർജിക്കാരുടെ ആശങ്കകൾ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇത്തരമൊരു തീവ്ര ശുദ്ധീകരണ പ്രക്രിയ നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു. വലിയ തോതിലുള്ള കുടിയേറ്റങ്ങൾ കാരണം ഒരേ വോട്ടർ തന്നെ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് മാറ്റേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ കേരളം, തമിഴ്‌നാട്, ബിഹാർ, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കമ്മീഷൻ എസ്.ഐ.ആർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വോട്ടർപട്ടിക ശുദ്ധീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ജനുവരി 29-ന് വാദം പൂർത്തിയായ കേസിലാണ് കോടതി ഇപ്പോൾ അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.



