അബുദാബി: തന്ത്രപരമായ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് കരാർ അടക്കം ഇന്ത്യയും യു.എ.ഇയും തമ്മിൽ വൈവിധ്യമാർന്ന സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെച്ചു. ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാറുകൾ പ്രഖ്യാപിച്ചതെന്ന് യു.എ.ഇ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള നിർണായകമായ പ്രതിരോധ പങ്കാളിത്ത കരാർ ഒപ്പുവെച്ചത്.
ഊർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്), ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡുമായി തന്ത്രപരമായ സഹകരണ കരാറിൽ ഏർപ്പെട്ടു. കൂടാതെ, ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) വിതരണവുമായി ബന്ധപ്പെട്ട് അഡ്നോകും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ മറ്റൊരു പ്രധാന കരാറും ഒപ്പുവെച്ചിട്ടുണ്ട്. വലിയ തോതിലുള്ള നിക്ഷേപ പ്രഖ്യാപനങ്ങളും ഈ സന്ദർശനത്തിലുണ്ടായി. ഇന്ത്യയിലെ ആർ.ബി.എൽ ബാങ്കിന്റെ 60% ഓഹരി സ്വന്തമാക്കുന്നതിനായി എമിറേറ്റ്സ് ദുബായ് നാഷണൽ ബാങ്ക് 11.02 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ 3.67 ബില്യൺ ദിർഹത്തിന്റെ നിക്ഷേപത്തിനും, ഇന്ത്യയിലെ സമ്മാൻ ക്യാപിറ്റൽ ഓഹരികൾ സ്വന്തമാക്കാൻ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ 3.67 ബില്യൺ ദിർഹത്തിന്റെ നിക്ഷേപത്തിനുമുള്ള കരാറുകളും ഇതോടൊപ്പം ഒപ്പുവെച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന വിശദമായ ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുസ്ഥിര വളർച്ചയും സമൃദ്ധിയും ലക്ഷ്യമിട്ട് വികസന പങ്കാളിത്തം ശക്തമാക്കാനുള്ള പരസ്പര പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. സമ്പദ്വ്യവസ്ഥ, നിക്ഷേപം, ഊർജ്ജം, ബഹിരാകാശം, ഭക്ഷ്യസുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ കൈവരിച്ച ഗുണപരമായ പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക-അന്തർദേശീയ സമാധാനം, സുരക്ഷ, അന്താരാഷ്ട്ര സമുദ്ര സുരക്ഷ, ആഗോള ഊർജ്ജ വിതരണം എന്നിവയിൽ അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളും നേതാക്കൾ ചർച്ച ചെയ്തു. യു.എ.ഇയിലെ സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ഭീകരാക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ യു.എ.ഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.



