തെൽഅവീവ്- വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു റിസർവ് സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. പെറ്റാ ടിക്വ സ്വദേശിയും സൈനിക ഗതാഗത കേന്ദ്രത്തിലെ ബറ്റാലിയൻ 6924-ൽ ഡ്രൈവറുമായിരുന്ന റിസർവ് സർജന്റ് അലക്സാണ്ടർ ഗ്ലോവാനിയേവ് (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ലെബനൻ അതിർത്തിയോട് ചേർന്നുള്ള മനാര എന്ന സ്ഥലത്താണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ പതിച്ചത്. ഇതിലൊന്നാണ് സൈനികന്റെ മരണത്തിന് കാരണമായത്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള വലിയ ദൗത്യത്തിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് അനുശോചിച്ചു. തെക്കൻ ലെബനനിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, കരാറിന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇസ്രായേലി സൈനികനാണ് അലക്സാണ്ടർ.
തിങ്കളാഴ്ച രാവിലെയും ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണങ്ങൾ തുടർന്നതായി സൈന്യം വ്യക്തമാക്കി. തെക്കൻ ലെബനനിൽ തങ്ങളുടെ സൈനികർ നിലയുറപ്പിച്ച പ്രദേശത്തിന് മുകളിൽ വെച്ച് പല ഡ്രോണുകളെയും ഇസ്രായേൽ പ്രതിരോധ സംവിധാനം തടഞ്ഞു. ഇതിനിടെ, വ്യോമാക്രമണം നടത്തുന്നതിന് മുന്നോടിയായി തെക്കൻ ലെബനനിലെ ഒമ്പത് ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകുവാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ല വെടിനിർത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സൈന്യം നിർബന്ധിതരായിരിക്കുകയാണെന്നും ജനങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെന്നും സൈനിക വക്താവ് അവിചായ് അഡ്രഇ വ്യക്തമാക്കി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ വെടിനിർത്തൽ കരാർ പ്രകാരം, ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ പ്രശ്നപരിഹാരത്തിനായി മെയ് 14, 15 തീയതികളിൽ വാഷിംഗ്ടണിൽ വെച്ച് ലെബനനും ഇസ്രായേലും ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ നിയമിച്ച മുൻ അംബാസഡർ സൈമൺ കറം ആയിരിക്കും ലെബനനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുക. വരാനിരിക്കുന്ന ഈ ചർച്ചകൾ മേഖലയിൽ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.



