ജിദ്ദ- മേഖലയിലെ യുദ്ധസാഹചര്യം അവസാനിപ്പിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും സൗദി അറേബ്യ ശക്തമായ ശ്രമങ്ങൾ തുടരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്ന് ഉന്നത സൗദി വൃത്തങ്ങൾ വ്യക്തമാക്കി. യു.എസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. അതേസമയം, ചില കക്ഷികൾ സൗദിയുടെ നിലപാടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പബ്ലിക് ഡിപ്ലോമസി കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി റാഇദ് ഖർമലി വ്യക്തമാക്കി.
യു.എസും ഇറാനും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മൂന്ന് യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ, അമേരിക്കയാണ് ആദ്യം കരാർ ലംഘിച്ചതെന്നാണ് ഇറാന്റെ വാദം. ഹോർമുസ് കടലിടുക്കിലെ വിവിധ ദ്വീപുകളിലും സിവിലിയൻ മേഖലകളിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായും ഇറാന്റെ എണ്ണ ടാങ്കറുകൾ ലക്ഷ്യം വെച്ചതായും ഇറാൻ സൈന്യം ആരോപിച്ചു. സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള കർശനമായ നിബന്ധനകൾ താൽക്കാലികമായി മാറ്റിവെച്ചുകൊണ്ട്, യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു പ്രാരംഭ നിർദ്ദേശം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടത്താമെന്നാണ് പുതിയ നിർദ്ദേശം. ഈ പദ്ധതിയോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ പുതിയ നിർദ്ദേശങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മേഖലയിലെ സമാധാനത്തിനായി ചർച്ചകളെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം.



