ഗാസ – ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധ്യ ഗാസ മുനമ്പിലെ മുഗ്‌റാഖ ഗ്രാമത്തിന് സമീപം ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് സമീപം വെടിവെപ്പിലും പീരങ്കി ഷെല്ലാക്രമണത്തിലും മറ്റു രണ്ട് പേരും കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ 40 വയസുകാരിയെ ഇസ്രായില്‍ സൈന്യം വെടിവച്ച് കൊന്നതായും ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഗാസയില്‍ നിരവധി ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായും സൈന്യം വ്യക്തമാക്കി.
2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നിട്ടും ഗാസയില്‍ അക്രമം തുടരുകയാണ്. ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ ദിവസേന ആക്രമണങ്ങള്‍ നടത്തുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം കുറഞ്ഞത് 800 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ കാലയളവില്‍ പോരാളികള്‍ തങ്ങളുടെ നാല് സൈനികരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ ആരോപിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു. 2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം 72,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.



