കൊച്ചി– 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് തങ്ങളുടെ വിപുലമായ പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പത്രിക നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമെ, ‘ആറിന ഇന്ദിര ഗ്യാരണ്ടി’ എന്ന പേരിലുള്ള പ്രധാന വാഗ്ദാനങ്ങളാണ് പത്രികയുടെ ആകർഷണം. ഇതിൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, എല്ലാ കുടുംബങ്ങൾക്കും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസും, യുവാക്കൾക്ക് ബിസിനസ് തുടങ്ങാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പത്രിക വിഭാവനം ചെയ്യുന്നത്. കാരുണ്യ, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കുന്നതിനൊപ്പം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യവും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ‘ഷീ ഹോസ്പിറ്റലുകളും’ സ്ഥാപിക്കും. ജിപ്‌മെർ മാതൃകയിൽ ബില്ലില്ലാത്ത ആശുപത്രികളും ആശുപത്രിയിൽ ബെഡ് രോഗികളുടെ അവകാശമാക്കുന്ന രീതിയും നടപ്പിലാക്കും. വിദ്യാഭ്യാസ രംഗത്ത് വയനാട്ടിൽ ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ട്. ക്യാമ്പസുകളിലെ റാഗിംഗും വിവേചനവും തടയാൻ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആക്ട്’, ‘രോഹിത് വെമുല നിയമം’ എന്നിവ കൊണ്ടുവരും. അന്താരാഷ്ട്ര തൊഴിൽ വിപണി നിരീക്ഷിക്കാൻ ‘ജോബ് വാച്ച് ടവർ’ രൂപീകരിക്കുന്നതിനൊപ്പം പതിനായിരം പുതിയ ചെറുകിട സംരംഭങ്ങൾക്ക് സഹായം നൽകുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു.
കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമായി പ്രത്യേക കാർഷിക ബജറ്റും ഇന്ധന സബ്സിഡിയും പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. റബ്ബറിന് 300 രൂപയും നെല്ലിന് 35 രൂപയും തറവില ഉറപ്പാക്കും. സിയാൽ മാതൃകയിൽ റബ്ബർ കമ്പനി തുടങ്ങുന്നതിനൊപ്പം തീരദേശവാസികൾക്ക് പട്ടയം നൽകുമെന്നും വാഗ്ദാനമുണ്ട്. വിശപ്പില്ലാത്ത കേരളത്തിനായി ഇന്ദിര കാന്റീനുകൾ ആരംഭിക്കുമെന്നും അഞ്ചു വർഷത്തിനുള്ളിൽ 5 ലക്ഷം പേർക്ക് വീട് നൽകുമെന്നും പത്രിക പറയുന്നു. ഭിന്നശേഷിക്കാർക്ക് പെൻഷനിൽ 25% വർദ്ധനവും ആശാ വർക്കർമാരുടെ വേതനം 700 രൂപയാക്കി ഉയർത്തുന്നതും സ്നേഹ സുമംഗലി കല്യാണ മണ്ഡപങ്ങൾ നിർമ്മിക്കുന്നതും പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകും.
ഭരണരംഗത്ത് സുതാര്യത ഉറപ്പാക്കാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും. മതസൗഹാർദ്ദത്തിനായി പ്രത്യേക മന്ത്രാലയവും സമാധാനത്തിനായി പീസ് ആൻഡ് ഹാർമണി വകുപ്പും സ്ഥാപിക്കും. വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ പൂർത്തിയാക്കും. തീരദേശവും നദികളും ബന്ധിപ്പിക്കുന്ന ‘മിഷൻ സമുദ്ര’ പദ്ധതിയും ലഹരിമുക്ത കേരളത്തിനായി ‘ബ്രേക്ക് ദ ഡ്രഗ് ചെയിൻ’ എന്ന കർമ്മപദ്ധതിയും നടപ്പിലാക്കുമെന്നും യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ വ്യക്തമാക്കുന്നു.



