ദുബൈ – ദുബൈ വിമാനത്താവളം വഴി ഇറാൻ പൗരന്മാർക്ക് യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇറാനികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും ദുബൈ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനും (ട്രാൻസിറ്റ്) വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ വിമാനക്കമ്പനികൾ പുറപ്പെടുവിച്ചു കഴിഞ്ഞു. ദുബൈയിൽ താമസിക്കുന്നവർ, സന്ദർശന വിസയുള്ളവർ തുടങ്ങി എല്ലാ ഇറാൻ പാസ്‌പോർട്ട് ഉടമകൾക്കും ഈ പുതിയ നിയമം ബാധകമാണ്.
വിമാനക്കമ്പനികളുടെ പുതിയ സർക്കുലർ അനുസരിച്ച്, വിദേശങ്ങളിൽ നിന്ന് എത്തുന്ന എല്ലാ ഇറാൻ പൗരന്മാർക്കും ദുബൈയിൽ പ്രവേശനം അനുവദിക്കില്ല. എന്നാൽ യു.എ.ഇ പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് (ഫസ്റ്റ് ഡിഗ്രി) മാത്രം ഈ വിലക്കിൽ ഇളവുണ്ട്. ഇത്തരക്കാർ യാത്ര ചെയ്യുന്നതിന് മുൻപായി അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നും നിബന്ധനയുണ്ട്.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എ.ഇയിൽ താമസിക്കുന്ന ചില ഇറാനികളുടെ വിസകൾ മരവിപ്പിച്ചതായും വിമാനങ്ങളിൽ കയറുന്നതിൽ നിന്ന് അവരെ തടഞ്ഞതായും വിവരങ്ങളുണ്ട്. ബിസിനസ് വിസ, ഗോൾഡൻ വിസ എന്നിവയുള്ളവരുടെ റെസിഡൻസി വിസകൾ പോലും പ്രായോഗികമായി അസാധുവാക്കപ്പെട്ടതായി ഇറാനിയൻ വാർത്താ വെബ്‌സൈറ്റായ മിഡിൽ ഈസ്റ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എങ്കിലും ഈ നിയന്ത്രണങ്ങളെക്കുറിച്ച് യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.



