ലണ്ടൻ- ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തിലുണ്ടായ കടുത്ത തടസ്സത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ, ആഗോള വിപണിയിൽ എണ്ണവില വരുംദിവസങ്ങളിൽ ബാരലിന് 100 ഡോളർ കടക്കുമെന്നും ഈ മാസം അവസാനത്തോടെ 150 ഡോളർ വരെ ഉയർന്നേക്കാമെന്നും പ്രമുഖ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ഒരാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിന് പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാതയിലൂടെയുള്ള എണ്ണനീക്കം സാധാരണ നിലയുടെ 15 ശതമാനമായി കുറയുമെന്നായിരുന്നു ബാങ്ക് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഇറാന്റെ ശക്തമായ ഉപരോധം കാരണം ഇപ്പോൾ വെറും 10 ശതമാനം എണ്ണക്കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് 2022 ഏപ്രിലിൽ ഉണ്ടായതിനേക്കാൾ 17 മടങ്ങ് വലിയ ആഘാതമാണ് നിലവിലെ സാഹചര്യം എണ്ണ വിപണിയിൽ ഉണ്ടാക്കുന്നതെന്ന് ഗോൾഡ്മാൻ സാക്സ് നിരീക്ഷിക്കുന്നു. യുക്രെയ്ൻ യുദ്ധസമയത്ത് എണ്ണവില ബാരലിന് 110 ഡോളർ വരെ ഉയർന്നിരുന്നു. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ആഴ്ചയിൽ തന്നെ വില 100 ഡോളർ മറികടക്കുമെന്നും, മാർച്ചിലുടനീളം ഈ തടസ്സം തുടർന്നാൽ 2008-ലെയും 2022-ലെയും റെക്കോർഡ് വിലകളെപ്പോലും മറികടന്നേക്കുമെന്നും ബാങ്ക് പ്രസ്താവിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം എണ്ണവിലയിൽ 10 ഡോളറിന്റെ വർധനവുണ്ടായി, നിലവിൽ വില 90 ഡോളറിന് മുകളിലാണ്. ഈ വർഷം ജനുവരിയിൽ 60 ഡോളറിലായിരുന്ന എണ്ണവില ഇതിനകം തന്നെ 50 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. യുദ്ധം ഇതേപടി തുടരുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദനം തന്നെ ആഴ്ചകൾക്കുള്ളിൽ നിർത്തിവെക്കേണ്ടി വരുമെന്നും ഇത് വില 150 ഡോളറിലെത്തിക്കുമെന്നും ഖത്തർ ഊർജ്ജ മന്ത്രിയും ആശങ്ക പ്രകടിപ്പിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ നിറയുന്ന സാഹചര്യത്തിൽ, കയറ്റുമതി സാധ്യമായില്ലെങ്കിൽ എണ്ണക്കിണറുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.



