മസ്കത്ത്– ഒമാനിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒമാൻ സർക്കാർ പുതിയ തൊഴിൽ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ഗാർഹിക തൊഴിലാളികൾക്ക് കൃത്യമായ ജോലി സമയം, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്, അവധി വ്യവസ്ഥകൾ എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഈ മാസം തന്നെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാ വൈൻ അറിയിച്ചു.
പുതിയ നിയമപ്രകാരം ഗാർഹിക തൊഴിലാളികളുടെ ജോലി സമയം കൃത്യമായി നിർണയിക്കുകയും അവർക്ക് വാർഷിക അവധി അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, എല്ലാ തൊഴിലാളികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതുണ്ട്. സേവനാനന്തര ആനുകൂല്യങ്ങളിലും (End of Service Benefits) പുതിയ ക്രമീകരണം കൊണ്ടുവന്നിട്ടുണ്ട്. ഓരോ സേവന വർഷത്തിനും പകുതി മാസത്തെ ശമ്പളം (15 ദിവസത്തെ വേതനം) എന്ന നിലയിലായിരിക്കും ആനുകൂല്യം ലഭിക്കുക. ഒമാനിലെ പൊതു തൊഴിൽ നിയമത്തിൽ ഇത് ഒരു മാസത്തെ ശമ്പളമാണെങ്കിലും ഗാർഹിക മേഖലയുടെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് 15 ദിവസത്തെ വേതനമായി നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാനും ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സന്തുലിതമായി സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലെ നിയമങ്ങൾക്കും അനുസൃതമായാണ് ഒമാൻ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ജനുവരി മുതൽ പുതിയ നിയമം നടപ്പിലാകുന്നതോടെ ഒമാനിലെ ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമാകും.



