ജിദ്ദ: ഗൂഗ്ളീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാക്സിസ് ഗൂഗ്ളീസ് ഇന്റർനാഷണൽ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ രണ്ടാം സീസണ് തുടക്കമായി. നവംബർ പതിനാലിനാണ് ആദ്യ മത്സരം നടന്നത്. ഈ മാസം 21,28 തീയതികളിൽ ജിദ്ദയിലെ അൽ മഹർ സ്റ്റേഡിയത്തിൽ അടുത്ത മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പതിനെട്ട് വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും അൽ ഹുക്കമാ ഇന്റർനാഷണൽ സ്കൂൾ ജിദ്ദയും ഫൈനലിലേക്ക് യോഗ്യത നേടി. പതിമൂന്ന് വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ vs അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, നോവൽ ഇന്റർനാഷണൽ സ്കൂൾ vs ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ എന്നീ ടീമുകൾ നവംബർ 21ന് സെമി ഫൈനലിൽ ഏറ്റുമുട്ടും.
പതിനാറ് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, നോവൽ ഇന്റർനാഷണൽ സ്കൂൾ, അൽ മാവാരിദ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദ എന്നീ സ്കൂളുകളാണ് സെമിയിൽ പോരാടുന്നത്. എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങൾ നവംബർ 28 വെള്ളിയാഴ്ച അൽ മഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാ വിഭാഗങ്ങളിലുമുള്ള സ്പോർട്സ് ഗെയിമുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ഇന്ത്യക്കാരായ ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് ഗൂഗ്ളീസ് ക്ലബ് രൂപം കൊണ്ടത്. 2023-ൽ നാനോ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചതോടെയാണ് ക്ലബ് മത്സര രംഗത്ത് ശക്തമായ സാന്നിധ്യം കുറിച്ചത്. കഴിഞ്ഞ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ സീസണിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ, ഇന്റർനാഷണൽ പാക്കിസ്ഥാൻ സ്കൂൾ ജിദ്ദ, ഇന്റർനാഷണൽ ബംഗ്ലാദേശ് സ്കൂൾ ജിദ്ദ, ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ മക്ക, അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ, അൽ മാവാരിദ് ഇന്റർനാഷണൽ സ്കൂൾ, ഫൈസൽ സ്കൂൾ ജിദ്ദ, അൽ ഹൊകമാ സ്കൂൾ ജിദ്ദ എന്നിവയുടെ ടീമുകൾ പങ്കെടുത്തു. അണ്ടർ–18, അണ്ടർ–16 വിഭാഗങ്ങളിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും അണ്ടർ–13 വിഭാഗത്തിൽ അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദയും ആണ് കഴിഞ്ഞ വർഷം ജേതാക്കളായത്.
പത്ര സമ്മേളനത്തിൽ ചെയർമാൻ റഷീദ് അലി, ഒ.പി സുബൈർ, ജനറൽ സെക്രട്ടറി: ഷാജി അബൂബക്കർ,
കൺവീനർ ഷംസു മിസ്ഫല, ട്രഷറർ:ഷമീർ വേങ്ങര, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഷിബു കാരാട്ട്, ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് പി കെ, ജോയിൻ സെക്രട്ടറി:ആദിൽ ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.



