പാലക്കാട്– ത്രീ സ്റ്റാർ ഹോട്ടൽ കെട്ടിടത്തിന് ഫയർ എൻഒസി പുതുക്കി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷാണ് കൈക്കൂലി ആവശ്യപ്പട്ടതിനെ തുടർന്ന് നടപടി നേരിട്ടത്. പാലക്കാട് ജിബി റോഡിലുള്ള കല്യാൺ ടൂറിസ്റ്റ് ഹോമിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ത്രീ സ്റ്റാർ കാറ്റഗറി സർട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫയർ എൻഒസിക്കാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
സർട്ടിഫിക്കറ്റ് പുതുക്കി നൽകാനായി ഹോട്ടൽ കെട്ടിടത്തിന്റെ ഉടമ മെയ് മാസം അവസാനമാണ് ഫയർ എൻഒസിക്കായി ഉദ്യോഗസ്ഥനെ സമീപിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് ജൂൺ അഞ്ചിന് വീണ്ടും സമീപിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ കൈക്കൂലി ആയി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക നൽകാൻ നിർവാഹമില്ല എന്ന് ഹോട്ടൽ കെട്ടിട ഉടമ അറിയിച്ചതിനെ തുടർ ന്ന് 75,000 രൂപയെങ്കിലും തരണം എന്ന് വാശിപ്പിടിക്കുകയായിരുന്നു. പണം ആരുടെയെങ്കിലും പക്കൽ കൊടുത്തുവിട്ടാൽ മതിയെന്നും പണം ലഭിച്ചാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് പരാതി.
ഹോട്ടൽ കെട്ടിട ഉടമ ഫയർ സ്റ്റേഷൻ ഓഫീസർ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിൽ പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച വിജിലൻസിന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. അഗ്‌നിശമനസേന ഇന്റേണൽ വിജിലൻസ് ആൻഡ് ഇൻ്റലിജൻസിന്റെ ജില്ലാ ചുമതലക്കാരൻ കൂടിയാണ് ഹിതേഷ്. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെ വിജിലൻസ് നിർദ്ദേശിച്ചത് പ്രകാരമാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.