മയാമി: പൊരുതിക്കളിച്ച ബ്രസീലിയൻ ക്ലബ്ബ് ഫ്‌ളാമെംഗോയെ 4-2 ന് മറികടന്ന് യൂറോപ്യൻ കരുത്തരായ ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടറിൽ. ഒമ്പത് മിനുട്ടിനിടെ രണ്ട് ഗോളുകൾ വഴങ്ങിയിട്ടും ജർമൻകാർക്ക് കടുത്ത മത്സരമുയർത്തിയാണ് ഫ്‌ളാമെംഗോ തോൽവി സമ്മതിച്ചത്. എറിക് പുൽഗാറിന്റെ ഓൺ ഗോളിൽ ലീഡെടുത്ത ബയേണിനു വേണ്ടി ഹാരി കെയ്ൻ (രണ്ട്), ലിയോൺ ഗോരട്‌സ്‌ക എന്നിവർ ഗോളുകൾ നേടി. ഗെർസൻ, ജോർജിഞ്ഞോ എന്നിവരിലൂടെയായിരുന്നു ബ്രസീലുകാരുടെ മറുപടി.
നേരത്തെ ഇന്റർ മയാമിയെ 4-0 ന് തകർത്ത് പിഎസ്ജിയും അവസാന എട്ടിലെത്തിയതോടെ ഇരു യൂറോപ്യൻ കരുത്തരും ക്വാർട്ടറിൽ ഏറ്റുമുട്ടാനുള്ള അവസരമൊരുങ്ങി.
ആറാം മിനുട്ടിൽ കോർണർ കിക്ക് ഹെഡ്ഡ് ചെയ്‌തൊഴിവാക്കാൻ ശ്രമിക്കുന്നതിനിടെ എറിക് പുൽഗാർ സ്വന്തം വലയിൽ പന്തെത്തിച്ചതോടെയാണ് ബയേൺ മുന്നിലെത്തിയത്. എതിർ ടീമിന്റെ ഗോൾമുഖത്ത് പന്ത് തട്ടിയെടുത്ത് നടത്തിയ ആക്രമണത്തിനൊടുവിൽ ബോക്‌സിനു പുറത്തുനിന്ന് കനത്തൊരു ഷോട്ടുതിർത്ത് ഹാരി കെയ്ൻ ലീഡുയർത്തി. എന്നാൽ, 33-ാം മിനുട്ടിൽ മികച്ചൊരു ടീം മൂവിനൊടുവിൽ ബോക്‌സിനുള്ളിൽ നിന്ന് പൊള്ളുന്ന ഷോട്ടുതിർത്ത് ഗെർസൻ ഒരു ഗോൾ മടക്കി. സമനില ഗോളിനായി ഫ്‌ളാമെംഗോ ആഞ്ഞുപിടിക്കുന്നതിനിടെ പ്രതിരോധപ്പിഴവ് അവർക്ക് വിനയായി. എതിർ ഹാഫിൽ നിന്ന് പന്ത് വീണ്ടെുത്ത ബയേൺ ഇത്തവണ ഗോരട്‌സ്‌കയുടെ ലോങ് റേഞ്ചറിലാണ് ലീഡുയർത്തിയത്.
55-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ജോർജിഞ്ഞോ ഫ്‌ളാമെംഗോയുടെ തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും 73-ാം മിനുട്ടിൽ മറ്റൊരു പ്രതിരോധപ്പിഴവ് ബ്രസീലുകാർക്ക് തിരിച്ചടിയായി. ഇത്തവണ ജോഷ്വ കിമ്മിച്ചിന്റെ സമർത്ഥമായ അസിസ്റ്റിലാണ് ഹാരി കെയ്ൻ പട്ടിക പൂർത്തിയാക്കിയത്.
ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്റർ മിലാൻ മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളുമിനിസിനെ നേരിടും. നാളെ രാവിലെ 6.30 ന് മാഞ്ചസ്റ്റർ സിറ്റിയും അൽ ഹിലാലും ഏറ്റുമുട്ടും.