ഗാസ – ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നതായി ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഉപരോധം, അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചുപൂട്ടല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍, ബേബി ഫുഡ് എന്നിവയുടെ പ്രവേശനം നിഷേധിക്കല്‍ എന്നിവ ഗാസയില്‍ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ശിശുക്കളുടെയും രോഗികളുടെയും ദുരിതം വര്‍ധിപ്പിക്കുന്നു.
ഉപരോധിക്കപ്പെട്ട ഗാസയിലേക്ക് ഭക്ഷണവും മരുന്നും പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഈ വര്‍ഷാദ്യം മുതല്‍ പോഷകാഹാരക്കുറവിന്റെ ഫലമായുള്ള ചികിത്സക്കായി ഗാസയിലെ ആശുപത്രികളില്‍ ദിവസേന ഏകദേശം 112 കുട്ടികളെ പ്രവേശിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന ഇന്ന് രാവിലെ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണ്.
36 ആശുപത്രികളില്‍ 17 എണ്ണം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. വടക്കന്‍ ഗാസ മുനമ്പിലും തെക്ക് റാഫ നഗരത്തിലും ആശുപത്രികളുടെ പൂര്‍ണമായ അഭാവമുണ്ടെന്നും ഇത് അടിസ്ഥാന വൈദ്യസഹായം നല്‍കുന്നതിന് തടസ്സമാകുകയും ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തിന് നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഗാസയിലും വെസ്റ്റ് ബാങ്കിലും വഷളാകുന്ന ആരോഗ്യ പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഹനാന്‍ ബല്‍ഖി ഇന്ന് പറഞ്ഞു. ഗാസയിലെ ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആശുപത്രികളില്‍ രക്ത ശേഖരം കുറവാണ്. ലബോറട്ടറികള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അടിയന്തിര ചികിത്സക്കായി ഗാസക്ക് പുറത്തേക്ക് മാറ്റാന്‍ 10,000 ലേറെ രോഗികള്‍ കാത്തിരിക്കുകയാണ്. ഗാസ മുനമ്പിലെ ഇന്ധനക്ഷാമം ജലവിതരണത്തിനും അടിയന്തിര ആരോഗ്യ പരിചരണത്തിനും ഭീഷണിയാകുന്നു.
ഗാസയില്‍ സുരക്ഷിതവും സുസ്ഥിരവുമായ നിലക്ക് റിലീഫ് വസ്തുക്കളും ഇന്ധനവും പ്രവേശിപ്പിക്കാന്‍ അനുവദിക്കണം. ആരോഗ്യ പരിചരണം ഉറപ്പാക്കണമെന്നും ആരോഗ്യ പരിചരണത്തിന് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്നും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഗാസയില്‍ നിന്ന് ഒഴിപ്പിക്കുന്നത് ത്വരിതപ്പെടുത്തണമെന്നും ഹനാന്‍ അല്‍ബല്‍ഖി ആഹ്വാനം ചെയ്തു. ഗാസയിലെ ആരോഗ്യ പ്രതികരണം കാര്യമായ പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി പറഞ്ഞു.