ദുബൈ– മോഷണശ്രമത്തിനിടെ 55 വയസ്സുള്ള ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ ദുബൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. അൽ വുഹൈദ മേഖലയിലാണ് സംഭവമുണ്ടായത്. പാകിസ്ഥാൻ പൗരന്മാരായ പ്രതികൾ വ്യവസായിയുടെ വീട്ടിൽ അനധികൃതമായി കയറി, അദ്ദേഹത്തെ കെട്ടിയിട്ടു. ശേഷം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
വ്യവസായിയുടെ കിടപ്പുമുറിയിൽ നിന്നാണ് പണവും പാസ്‌പോർട്ടുകളും ആഭരണങ്ങളുമടങ്ങിയ സേഫ് പ്രതികൾ മോഷ്ടിച്ചതെന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാത്രി 9.30 ഓടെ വീട്ടിലെത്തിയ വ്യവസായിയുടെ മകനാണ് സംഭവം പുറത്തറിയിക്കുന്നത്. അന്ന് വൈകുന്നേരം നിരവധി തവണ പിതാവിനെ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും പ്രതികരണം ലഭിക്കാത്തതിനാൽ സംശയിച്ചാണു വീട്ടിലേക്ക് വന്നതെന്നും മകൻ പറഞ്ഞതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുറിയിലേക്ക് പ്രവേശിച്ചപ്പോൾ പിതാവ് അനങ്ങാതെയാണ് കിടക്കുന്നത് കണ്ടത്. സേഫ് കാണാതായതും ഉടൻ ശ്രദ്ധയിൽപ്പെട്ടു. വിവരം ലഭിച്ച ഉടനെ ഫൊറൻസിക് വിദഗ്ധരും സിഐഡി ഉദ്യോഗസ്ഥരും അടങ്ങുന്ന അന്വേഷണസംഘം സ്ഥലത്ത് കുതിച്ചെത്തി. വില്ലയിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ, അതേ ദിവസം വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് പ്രതികൾ വീട്ടിലേക്കുള്ള പ്രവേശിച്ചതായും ഇരുപത് മിനിറ്റിനുശേഷം ഒരു ഇടത്തരം സേഫുമായി പുറത്തു പോകുന്നതും വ്യക്തമായിരുന്നു.
ഫോറൻസിക് റിപ്പോർട്ടിൽ, കൊല്ലപ്പെട്ടയാൾക്ക് നിരവധി പരുക്കുകൾ ഉണ്ടായിരുന്നുവെന്നും പ്രതികളെ ചെറുത്തുനിന്ന ശ്രമത്തിനിടെ ശ്വാസം മുട്ടിയാണ് മരണമുണ്ടായതെന്നും വ്യക്തമാകുന്നു. തുടർ അന്വേഷണത്തിൽ മൂന്നുപേരെ യു.എ.ഇയിൽ നിന്നാണ് പിടികൂടിയത്. മറ്റ് രണ്ടു പ്രതികളെ രാജ്യാന്തര സഹകരണത്തിലൂടെ പാകിസ്ഥാനിലെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി പിന്നീട് ദുബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതികളിലൊരാൾ ചോദ്യം ചെയ്യലിൽ, താൻ ഡ്രൈവറായിട്ടു മാത്രമാണു പങ്കെടുത്തതെന്നും, ആസൂത്രിത കൃത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും വ്യക്തമാക്കി. മോഷണത്തിനു ശേഷം സംഘം എമിറേറ്റിലെ മറ്റൊരു ഫാമിലേക്കാണ് പോയത്. അവിടെ വെച്ച് സേഫ് പൊളിച്ച് അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ തമ്മിൽ പങ്കുവെച്ചതായും ഇയാൾ പറഞ്ഞു.
അഞ്ചുപേരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ആസൂത്രിത കൊലപാതകവും കവർച്ചയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.