നജ്‌റാന്‍ – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ചു പ്രവാസികൾക്ക് നജ്‌റാനിലും തബൂക്കിലും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വന്‍ ഹഷീഷ് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ അറസ്റ്റിലായ സോമാലിയക്കാരായ ഇര്‍ശാദ് അലി മൂസ അറാലി, സിയാദ് ഫാരിഹ് ജാമിഅ ഉമര്‍, ഇബ്രാഹിം അബ്ദു വര്‍സമി ജാമിഅ എന്നിവര്‍ക്ക് നജ്‌റാനിലും രണ്ടു തവണ ലഹരി ഗുളിക ശേഖരങ്ങള്‍ സൗദിയിലേക്ക് കടത്തുകയും സ്വീകരിക്കുകയും ചെയ്ത ഈജിപ്തുകാരായ മുഹമ്മദ് അന്‍വര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, മുഹമ്മദ് കാമില്‍ സ്വലാഹ് കാമില്‍ എന്നിവര്‍ക്ക് തബൂക്കിലുമാണ് ശിക്ഷ നടപ്പാക്കിയത്.
സഹോദരന്മാരായ രണ്ടു സൗദി ഭീകരര്‍ക്ക് അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഒരു പ്രവിശ്യയില്‍ സൈനിക താവളത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ടു പേർക്കാണ് ശിക്ഷ നടപ്പാക്കിയത്. സൈനിക താവളത്തില്‍ ചാവേറാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച മുഅജ്ജല്‍ ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫൗസാന്‍, സുലൈമാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫൗസാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.