ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് സെഞ്ച്വറി നേടിയിട്ടും ഒന്നാം ഇന്നിങ്‌സ് ലീഡ് ഉണ്ടായിട്ടും അവസാന ദിനത്തിൽ ഇംഗ്ലണ്ടിന്റെ ‘ബാസ്‌ബോൾ’ ബാറ്റിങ് വിജയം കാണുകയായിരുന്നു. അവസാന ദിനം ജയിക്കാൻ ആവശ്യമായിരുന്ന 350 റൺസ് ബെൻ ഡക്കറ്റിന്റെ (149) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഇംഗ്ലണ്ട് അടിച്ചെടുത്തു. രണ്ട് ഇന്നിങ്‌സിലുമായി 211 റൺസ് നേടിയ ഡക്കറ്റ് ആണ് കളിയിലെ കേമൻ.
ലീഡ്‌സിലെ ഹെഡിങ്‌ലി ഗ്രൗണ്ടിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ ഏഴാം ജയമാണിത്. അതേസമയം, അവസാനം കളിച്ച ഒമ്പത് ടെസ്റ്റുകളിൽ ഇന്ത്യയുടെ ഏഴാം തോൽവിയും. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ റൺസ് ചേസ് വിജയമാണിത്; ഒരു ടെസ്റ്റിന്റെ ഫൈനൽ ദിനത്തിൽ 1948-നു ശേഷം ഒരു ടീം നേടുന്ന വലിയ വിജയവും.
സ്‌കോർ ചുരുക്കത്തിൽ
ഒന്നാം ഇന്നിങ്‌സ്:
ഇന്ത്യ 471 (യശസ്വി ജയ്‌സ്വാൾ 101, ശുഭ്മൻ ഗിൽ 147, ഋഷഭ് പന്ത് 134. ബെൻ സ്റ്റോക്‌സ് 4/66, ജോഷ് ടങ് 4/86). ഇംഗ്ലണ്ട് 465 (ഒലി പോപ്പ് 106, ഹാരി ബ്രൂക്ക് 99, ഡക്കറ്റ് 62. ജസ്പ്രിത് ബുംറ 5/83, പ്രസിദ്ധ് കൃഷ്ണ 3/128).
രണ്ടാം ഇന്നിങ്‌സ്
ഇന്ത്യ 364 (ലോകേഷ് രാഹുൽ 137, ഋഷഭ് പന്ത് 118. ബ്രൈഡൻ കാർസ് 3/80, ജോഷ് ടങ് 3/72).
ഇംഗ്ലണ്ട് 373/5 (ഡക്കറ്റ് 149, സാക് ക്രൗളി 65, ജോ റൂട്ട് 53 നോട്ടൗട്ട്.പ്രസിദ്ധ് കൃഷ്ണ 2/92, ശ്രാദുൽ ഠാക്കൂർ 2/51).
ശുഭ്മാൻ ഗില്ലിന്റെ ക്യാപ്ടൻസിയിൽ പുതിയ തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ലോവർ ഓർഡറിലെ ബാറ്റിങ് തകർച്ചയും ബൗളർമാരുടെ ഫലപ്രാപ്തിയില്ലായ്മയും ഫീൽഡിങ്ങിലെ പിഴവുകളുമാണ് തോൽവിയൊരുക്കിയത്. ഋഷഭ് പന്ത് രണ്ട് ഇന്നിങ്‌സിലും നേടിയതടക്കം അഞ്ച് സെഞ്ച്വറികളുണ്ടായിട്ടും അർഹിച്ച സ്‌കോറുകളിലെത്താൻ രണ്ട് ഇന്നിങ്‌സിലും ടീമിനു കഴിഞ്ഞില്ല. ഒന്നാം ഇന്നിങ്‌സിൽ 41 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ 31 റൺസിന് ഏഴു വിക്കറ്റും നഷ്ടമായ ഇന്ത്യ, മികച്ച തുടക്കങ്ങൾ പാഴാക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റെടുത്ത ബുംറക്ക് രണ്ടാം ഇന്നിങ്‌സിൽ ഒരാളെ പോലും പുറത്താക്കാൻ കഴിഞ്ഞില്ല. അതോടൊപ്പം രണ്ട് ഇന്നിങ്‌സിലുമായി നിലത്തിട്ട ആറ് ക്യാച്ചുകൾ ബൗളർമാരുടെ അധ്വാനം വിഫലമാക്കുകയും ചെയ്തു. അഞ്ച് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ യശസ്വി ജയ്‌സ്വാൾ ആയിരുന്നു പ്രധാന വില്ലൻ.
371 വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയത്. സാക് ക്രൗളിയും (65) ഡക്കറ്റും (149) ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 188 റൺസ് ചേർത്തപ്പോൾ തന്നെ കളിയുടെ ഗതി വ്യക്തമായിരുന്നു. ക്രൗളിയെയും ഒലി പോപ്പിനെയും (8) അടുത്തടുത്ത ഓവറുകളിൽ മടക്കി പ്രസിദ്ധ് കൃഷ്ണ നേരിയ പ്രതീക്ഷ പകർന്നെങ്കിലും ജോ റൂട്ടിനൊപ്പം (53) ചേർന്ന് ഡക്കറ്റ് പണി തുടർന്നു. സ്‌കോർ 253-ലെത്തിയ ശേഷമാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നീടെത്തിയ ഹാരി ബ്രുക്ക് (0) ആദ്യപന്തിൽ തന്നെ ശർദുൽ ഠാക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. ഒരറ്റത്ത് ക്ഷമയോടെ പിടിച്ചുനിന്ന റൂട്ട്, സ്റ്റോക്‌സിനും (33) അരങ്ങേറ്റക്കാരൻ ജാമി സ്മിത്തിനും (44 നോട്ടൗട്ട്) ഒപ്പം ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയെ സിക്‌സറിനു പറത്തിയാണ് സ്മിത്ത് വിജയം ആഘോഷിച്ചത്.