മയാമി: ക്ലബ്ബ് ലോകകപ്പിലെ നിർണായക മത്സരത്തിൽ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം ബ്രസീലിയൻ കരുത്തരായ പാൽമിറാസിനെതിരെ സമനില വഴങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. സ്വന്തം തട്ടകത്തിൽ 2-2 സ്‌കോറിന് കളി അവസാനിപ്പിച്ചതോടെ പാൽമിറാസും മയാമിയും പ്രീക്വാർട്ടറിലേക്ക് മുന്നേറി. നോക്കൗട്ട് ഘട്ടം കാണണെങ്കിൽ മികച്ച വിജയം ആവശ്യമായിരുന്ന പോർച്ചുഗീസ് കരുത്തരായ എഫ്‌സി പോർട്ടോയും ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്ലിയും 4-4 സമനിലയിൽ പിരിഞ്ഞ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
കൈയിൽ വന്ന ജയം കൈവിട്ടതിൽ നിരാശനായിരുന്നെങ്കിലും കരിയറിലെ ഒരു മേജർ ടൂർണമെന്റിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടില്ലെന്ന സ്വന്തം റെക്കോർഡ് നിലനിർത്താൻ മെസ്സിക്കു കഴിഞ്ഞു. തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയാണ് പ്രീക്വാർട്ടറിൽ മെസ്സിക്കും സംഘത്തിനുമുള്ള എതിരാളി. ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 9.30 നാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായ പാൽമിറാസ് ബ്രസീലിൽ നിന്നു തന്നെയുള്ള ബൊട്ടഫോഗോയെ നേരിടും.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോയെ ഒരു ഗോളിന് തോൽപ്പിച്ചെങ്കിലും സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡ് ഗോൾ വ്യത്യാസത്തിൽ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ബൊട്ടഫോഗോയോട് തോൽവി വഴങ്ങിയ പിഎസ്ജി, നിർണായക മത്സരത്തിൽ സീറ്റിൽ സൗണ്ടേഴ്‌സിനെ 2-0 ന് വീഴ്ത്തി പ്രീക്വാർട്ടർ സീറ്റുറപ്പിച്ചു.
നോക്കൗട്ടിൽ പിഎസ്ജിയുമായുള്ള പോരാട്ടം ഒഴിവാക്കണമെങ്കിൽ ജയം അനിവാര്യമായിരുന്ന ഇന്റർ മയാമി, കരുത്തരായ പാൽമിറാസിന് ശക്തമായ മത്സരം തന്നെയാണ് ഉയർത്തിയത്. 16-ാം മിനുട്ടിൽ ലൂയിസ് സുവാരസിന്റെ അസിസ്റ്റിൽ ടഡിയോ അലൻഡെ അവരെ മുന്നിലെത്തിച്ചു. ആദ്യപകുതിക്കു പിരിയുമ്പോൾ ആതിഥേയർ ഒരു ഗോളിന് മുന്നിലായിരുന്നു. 65-ാം മിനുട്ടിൽ പാൽമിറാസ് ഡിഫൻസിനെ കീറിമുറിച്ചു കൊണ്ടുള്ള ഒരു സോളോ റണ്ണിനൊടുവിൽ ലൂയിസ് സുവാരസ് ടീമിന്റെ രണ്ടാം ഗോളും നേടി.
കളി സുരക്ഷിതമായി എന്നു തോന്നിയ ഘട്ടത്തിൽ മയാമി പുലർത്തിയ ആലസ്യത്തിന് അവർക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അവസാന ഘട്ടങ്ങളിൽ ശക്തമായ സമ്മർദം ചെലുത്തിയ ബ്രസീലുകാർ 80-ാം മിനുട്ടിൽ ഒരു ഗോൾ മടക്കി. അലന്റെ പാസിൽ നിന്ന് പന്ത് ഗോളിലേക്ക് സമർത്ഥമായി തട്ടിയിട്ട് പൗളിഞ്ഞോ ആണ് തിരിച്ചുവരവിന് തുടക്കമിട്ടത്. ഒരു ഗോൾ ലീഡ് പ്രതിരോധിക്കാൻ മയാമി കഠിനമായി പരിശ്രമിച്ചെങ്കിലും മികച്ച ആക്രമണങ്ങളിലൂടെ പാൽമിറാസ് ഗോൾമുഖം വിറപ്പിച്ചു കൊണ്ടിരുന്നു. 87-ാം മിനുട്ടിൽ ഹൈബോൾ ക്ലിയർ ചെയ്യുന്നതിൽ മയാമി പ്രതിരോധത്തിന് പിഴച്ചപ്പോൾ കനത്തൊരു ഷോട്ടിലൂടെ മൗറിഷ്യോ പാൽമിറാസിന് വിജയത്തോളം പോന്ന സമനില ഗോൾ നൽകി.
പിഎസ്ജി ഇൻ, അത്‌ലറ്റികോ ഔട്ട്
ഗ്രൂപ്പിൽ കളിച്ച മൂന്നിൽ രണ്ട് മത്സരവും ജയിച്ചെങ്കിലും ആവശ്യത്തിന് ഗോളുകൾ നേടാൻ കഴിയാതിരുന്നതോടെയാണ് അത്‌ലറ്റികോ മാഡ്രിഡ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. ആദ്യമത്സരത്തിൽ പിഎസ്ജിയോട് നാലു ഗോളിന് തോറ്റിരുന്ന അവർക്ക്, പിഎസ്ജിയെയും സീറ്റിൽ സൗണ്ടേഴ്‌സിനെയും തോൽപ്പിച്ചെത്തിയ ബൊട്ടഫോഗോയ്‌ക്കെതിരെ മികച്ച ഗോൾ വ്യത്യാസത്തിലുള്ള ജയം വേണ്ടിയിരുന്നു.
കനത്ത പരാജയം ഒഴിവാക്കിയാൽ പ്രീക്വാർട്ടർ ബർത്ത് ഉറപ്പായിരുന്ന ബ്രസീലുകാർ അവസാന നിമിഷം വരെ കഠിനമായി പ്രതിരോധിച്ചു. 87-ാം മിനുട്ടിൽ ആന്റോയ്ൻ ഗ്രീസ്മൻ സ്‌പെയിൻകാരെ മുന്നിലെത്തിച്ചെങ്കിലും, സീറ്റിൽ സൗണ്ടേഴ്‌സിനെതിരെ പിഎസ്ജി രണ്ടു ഗോളിന് ജയിച്ചിരുന്നതിനാൽ ആ ലീഡ് മതിയാകുമായിരുന്നില്ല. ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ മുന്നേറാമായിരുന്ന അത്‌ലറ്റികോയ്ക്ക് പക്ഷേ, ആ അവസരം ബ്രസീലുകാർ നൽകിയില്ല. തോൽവിയോടെ രണ്ടാം സ്ഥാനക്കാരായി ബൊട്ടഫോഗോ മുന്നേറുകയും ചെയ്തു.