കോഴിക്കോട് – ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ അടവ് പല കാരണങ്ങളാല്‍ മുടങ്ങിപ്പോയതിനാല്‍ പിന്നീട് വന്‍ തോതിലുള്ള പിഴപ്പലിശ കാരണം കടക്കെണിയിലായി ആത്മഹത്യ ചെയ്തവരും കിടപ്പാടം ജപ്തി ചെയ്യപ്പെട്ടവരുമെല്ലാം നിരവധിയുണ്ട്. ബ്ലേഡുകാരെപ്പോലും വെല്ലുന്ന രീതിയില്‍ പിഴപ്പലിശ ഈടാക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പിഴപ്പലിശ കാരണം എടുത്ത വായ്പയുടെ എത്രയോ ഇരട്ടി തുക വായ്പാ അടവ് തെറ്റിയവര്‍ക്ക് തിരിച്ചടക്കേണ്ടി വരുന്നു. എന്നാല്‍ ഇന്ന് മുതല്‍ പിഴപ്പലിശ ഈടാക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തതാണെങ്കിലും ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കുന്നതിന് പകരം ഇനി മുതല്‍ ന്യായമായ പിഴത്തുക മാത്രമേ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാന്‍ കഴിയു. വായ്പയെടുക്കുന്നവരെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമായ നടപടിയാണിത്.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ അതിന്റെ പലിശ നിരക്കിന് മേലാണ് ഇപ്പോള്‍ പിഴപ്പലിശ ഈടാക്കുന്നത്. ഇത് മൂലം തിരിച്ചടക്കാനുള്ള തുക പിന്നെയും വലിയ തോതില്‍ വര്‍ധിക്കും. വായ്പയെടുത്ത തുകയുടെ എത്രയോ ഇരട്ടി തിരിച്ചടക്കേണ്ടി വരുമ്പോഴാണ് കിടപ്പാടം പോലും ജപ്തി ഭീഷണിയിലാകുന്നതും പലരും ആത്മഹത്യയില്‍ അഭയം തേടുന്നതും.
ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവരെ പരമാവധി പിഴിഞ്ഞ് ലാഭം വര്‍ധിപ്പിക്കാനുള്ള ആര്‍ത്തി തടയുകയെന്ന ഉദ്ദേശത്തോടെയാണ് പിഴപ്പലിശ ഈടാക്കുന്നതിന് റിസര്‍വ്വ് ബാങ്ക് തടയിട്ടത്. പിഴപ്പലിശയ്ക്ക് പകരമായി പിഴത്തുക ഈടാക്കുമ്പോള്‍ അത് തീര്‍ത്തും ന്യായമായിരിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പിഴത്തുക എത്രവരെ ആകാമെന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശമില്ല. ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടയല്ല ഇത് ഈടാക്കേണ്ടതെന്നും പകരം വായ്പാ തുക മുടങ്ങിയതിനെ തുടര്‍ന്നുള്ള ഒരു ക്രമീകരണായി മാത്രം പിഴപ്പലിശയെ കാണണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. ഓരോ ബാങ്കുകളും വൃത്യസ്ത രീതിയിലുള്ള പിഴ തുകയായിരിക്കും ഈടാക്കുകയെന്നാണ് കരുതുന്നത്. നിലവിലുള്ള വായ്പകള്‍ക്ക് പുതിയ നിബന്ധന ജൂണ്‍ 30 ന് ഇടയില്‍ ബാധകമാക്കണമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം.