ജിദ്ദ: ഈ വർഷത്തെ ആദ്യ പകുതിയിൽ സൗദി അറേബ്യയിലെ പ്രവാസികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി 8,529 കോടി റിയാൽ (2,274 കോടി ഡോളർ) സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ (8,366 കോടി റിയാൽ) അപേക്ഷിച്ച് പ്രവാസികളുടെ പണമയക്കലിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തി.
രണ്ടാം പാദത്തിൽ പ്രവാസികളുടെ പണമയക്കൽ 2.07 ശതമാനം വർധിച്ച് 4,250 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 4,164 കോടിയായിരുന്നു. ആദ്യ പാദത്തിൽ 1.8 ശതമാനം വർധനവോടെ 4,279 കോടി റിയാലാണ് അയച്ചത്.
തുടർച്ചയായ മൂന്നാം മാസവും കുറവ് രേഖപ്പെടുത്തി ജൂണിൽ പ്രവാസികളുടെ പണമയക്കൽ 0.9 ശതമാനം ഇടിഞ്ഞ് 1,370 കോടി റിയാലായി. കഴിഞ്ഞ വർഷം ജൂണിൽ ഇത് 1,383 കോടി റിയാലായിരുന്നു. മെയ് മാസത്തിൽ 1,415 കോടിയും ഏപ്രിലിൽ 1,465 കോടിയും മാർച്ചിൽ 1,692 കോടി റിയാലുമാണ് വിദേശികൾ അയച്ചത്. ഈ വർഷം പ്രവാസികൾ ഏറ്റവും കൂടുതൽ പണമയച്ചത് മാർച്ച് മാസത്തിലാണ്.
ഈ വർഷത്തെ മാസങ്ങൾ തിരിച്ചുള്ള പ്രവാസികളുടെ പണമയക്കൽ (ബില്യൺ റിയാലിൽ):
- ജനുവരി – 13.3, ഫെബ്രുവരി – 12.5, മാർച്ച് – 16.9, ഏപ്രിൽ – 14.6, മെയ് – 14.1, ജൂൺ – 13.6.
അതേസമയം, ഈ വർഷം ആദ്യ പകുതിയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 11 ശതമാനം കുറവ് രേഖപ്പെടുത്തി. ആറു മാസത്തിനിടെ 3,200 കോടി റിയാലാണ് സ്വദേശികൾ അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,600 കോടി റിയാലായിരുന്നു.
എന്നാൽ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ സൗദികളുടെ പണമയക്കലിൽ 39.9 ശതമാനം വർധനവുണ്ടായി. മെയ് മാസത്തിൽ 473 കോടി റിയാൽ വിദേശത്തേക്ക് അയച്ച സൗദികൾ ജൂൺ മാസത്തിൽ 662 കോടി റിയാൽ അയച്ചു.





