പാലക്കാട്- അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാടിന്റെ മരുമകൾ ശ്രദ്ധ ധവാൻ (45) എന്ന എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റന്റൻഡും ഉൾപ്പെട്ടതായി അവരുടെ ഭർത്താവ് സി. കെ. രാജേഷിന്റെ പിതാവ് കെ. നാരായണൻ സ്ഥിരീകരിച്ചു. 12 വിമാനജീവനക്കാരിൽ ശ്രദ്ധ ധവാനുമുണ്ടായിരുന്നു. ശ്രദ്ധയുടെ ഭർത്താവ് സി. കെ രാജേഷും എയർ ഇന്ത്യയിൽ ജീവനക്കാരനാണ്. ഇരുവരും മുംബൈ ബാന്ദ്രയിലായിരുന്നു താമസം. വിവരം അറിയുന്ന സമയത്ത് കെ.നാരായണനും ഭാര്യ ശോഭനയും ഓസ്ട്രേലിയയിൽ ആയിരുന്നു.
ശ്രദ്ധ നേരത്തെ ഇന്ത്യൻ എയർലൈൻസിലായിരുന്നു. അച്ഛൻ കെ. നാരായണനേയും അമ്മ സി. കെ ശോഭനയെയും കാണാൻ ഇക്കഴിഞ്ഞ വിഷുക്കാലത്ത് രാജേഷിനോടൊത്ത് ശ്രദ്ധ ഒലവക്കോട്ട് വന്നിരുന്നു. കുടുംബം താമസിക്കുന്ന ഒലവക്കോട് നിള കോളനിയിലെ റെസിഡന്റ്‌സ് അസോസിയേഷൻ ശ്രദ്ധ ധവാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അഹമ്മദാബാദ് വിമാനം തകര്‍ന്ന് പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയും മരിച്ചിരുന്നു. ലണ്ടനില്‍ നേഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിത നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടം.