ന്യൂദല്‍ഹി– തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായ് ടെങ്കോളിന്റെ നേതാവ് കനന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം പടരുന്നു. ഞായറാഴ്ച രാത്രി വൈകിയും മണിപ്പൂരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ഇംഫാല്‍ നഗരത്തിലും പരിസരത്തും സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയെ വന്‍തോതില്‍ വിന്യസിച്ചിട്ടും പ്രതിഷേധക്കാര്‍ നിരവധി പ്രദേശങ്ങളില്‍ റോഡ് ഉപരോധിച്ചും ടയറും വാഹനങ്ങളും കത്തിച്ചും ആക്രമാസക്തമായി.
ചിലേടങ്ങളില്‍ സുരക്ഷാസേനക്കെതിരെ നീങ്ങി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കെയ്ഷാംപത്തില്‍, സുരക്ഷാ സേന ഉപയോഗിച്ച കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് 13 വയസ്സുള്ള ഒരു ആണ്‍കുട്ടിക്ക് പരുക്കേറ്റു. അതിനിടെ അജ്ഞാതര്‍ ഇംഫാലില്‍ സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു. സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിന്റെ മധ്യ താഴ്വരയിലുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബിഷ്ണുപൂര്‍ ജില്ലയില്‍ ജൂണ്‍ 7 ന് രാത്രി 11 മണി മുതല്‍ പൂര്‍ണ്ണ കര്‍ഫ്യൂ നിലവിലുണ്ട്.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ആന്‍ഡ്രോ അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള യായ്‌രിപോക് തുലിഹാലിലെ സബ് ഡിവിഷണല്‍ കളക്ടര്‍ (എസ്ഡിസി) ഓഫീസാണ് ഞായറാഴ്ച വൈകീട്ട് ഏഴേ മുക്കാലോടെ അജ്ഞാതരായ അക്രമികള്‍ തീയിട്ടത്. പൊതുജനങ്ങളുടേയും സര്‍ക്കാരിന്റേയും രേഖകളും സുപ്രധാന ഭരണരേഖകളും കത്തിച്ചാമ്പലായി. സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങള്‍ തീവിഴുങ്ങിയിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് പറയപ്പെടുന്നു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അരംബായ് ടെങ്കോളിന്റെ സ്വയം പ്രഖ്യാപിത ‘സൈനിക മേധാവി’യാണ് അസെം കാനന്‍ സിങ്ങ്. ശനിയാഴ്ച വൈകുന്നേരം ഇംഫാല്‍ വെസ്റ്റിലെ വിമാനത്താവളത്തില്‍ നിന്നാണ് സി.ബി.ഐ ഇയാളെ കസ്റ്റഡിയിലെടുത്തത്. 2023-ലെ മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അറസ്റ്റിന് പിന്നാലെ പ്രതികരണമായി, അരംബായ് ടെങ്കോള്‍ 10 ദിവസത്തെ ‘സമ്പൂര്‍ണ ഹര്‍ത്താല്‍’ പ്രഖ്യാപിച്ചത് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായി. ഒരിടവേളക്ക് പിന്നാലെ മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പ്രതിപക്ഷം ശക്തമായി പ്രതികരണവുമായി എത്തി. മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെ എന്തിന് വിധിക്ക് വിട്ടുവെന്ന് പ്രിയങ്കാ ചോദിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടും മണിപ്പൂരില്‍ എന്തുകൊണ്ടാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തതെന്നും പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. എക്സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
‘മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലാണ്. രണ്ടു വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങള്‍ അക്രമവും കൊലപാതകവും ബലാത്സംഗവും നേരിടുന്നു. നൂറുകണക്കിനുപേര്‍ മരിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരായി. കേന്ദ്രസര്‍ക്കാര്‍ ഭരിച്ചിട്ടും അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്? പ്രധാനമന്ത്രി മണിപ്പൂരിനെ വിധിക്ക് വിട്ടത് എന്തുകൊണ്ടാണ്? അദ്ദേഹം ഇന്ന് ഈ നിമിഷം വരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനത്തിന് ആഹ്വാനം ചെയ്യുകയോ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഈ നിര്‍വികാരവും നിരുത്തരവാദപരവുമായ മനോഭാവം ജനാധിപത്യത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ പൗരന്മാരുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതില്‍നിന്ന് പിന്മാറുന്നത് സ്വന്തം കടമയില്‍ നിന്നുളള ഒളിച്ചോട്ടമാണെന്നും പ്രിയങ്കാ ഗാന്ധി എക്സില്‍ കുറിച്ചു.
അതിനിടെ അസെമിനെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലേക്ക് കൊണ്ടുപോയതായി സിബിഐ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം മണിപ്പൂര്‍ അക്രമ കേസുകള്‍ സിബിഐ അന്വേഷിക്കുന്നുണ്ടെന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. മണിപ്പൂരിലെ ക്രമസമാധാന നില കണക്കിലെടുത്ത് മണിപ്പൂര്‍ അക്രമ കേസുകളുടെ വിചാരണ മണിപ്പൂരില്‍ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റി. അറസ്റ്റിലായ അരാംബായ് ടെങ്കോളിനെ ഇംഫാലില്‍ നിന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുകയാണ്,’ സിബിഐ വ്യക്തമാക്കി.
ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ്, കാക്ചിംഗ്, തൗബല്‍, ബിഷ്ണുപൂര്‍ ജില്ലകളിലാണ് എല്ലാവിധ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചത്. മണിപ്പൂര്‍ ആഭ്യന്തര കമ്മീഷണര്‍ എന്‍ അശോക് കുമാര്‍ ഉത്തരവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചില സാമൂഹിക വിരുദ്ധര്‍ പൊതുജനങ്ങളുടെ വികാരം ഉണര്‍ത്തുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിനായി ശ്രദ്ധയില്‍പെട്ടുവെന്നും സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിച്ചേക്കാമെന്നും ഇത് മണിപ്പൂര്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിച്ചേക്കാം എന്ന ആശങ്കയുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ ജില്ലകളില്‍ നിര്‍ത്തലാക്കിയ ശേഷം വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാതാവുകയാണ്.
അതിനിടെ ഉടന്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 26 എം.എല്‍.എമാരും രാജ്യസഭാ എംപി ലെയ്‌ഷെംബ സനജോബ അടങ്ങുന്ന സര്‍വ്വകക്ഷി സംഘം മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കണ്ടു. അരാംബായ് ടെങ്കോള്‍ നേതാവിന്റെ അറസ്റ്റിന് പിന്നിലെ കാരണം പരസ്യപ്പെടുത്തണമെന്ന് പ്രതിനിധികള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ ഒക്രം സുരാജ്കുമാര്‍ പറഞ്ഞു. സി.ബി.ഐയുമായി ബന്ധപ്പെട്ട കേസിലാണ് നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതായും നേതാവിനൊപ്പം അറസ്റ്റിലായ മറ്റ് നാല് അംഗങ്ങളേയും ചോദ്യം ചെയ്യുകയാണെന്നും അത് കഴിഞ്ഞയുടന്‍ അവരെ വിട്ടയക്കുമെന്നുമാണ് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതെന്ന് സൂരജ്കുമാര്‍ വിശദീകരിച്ചു. അതിനിടെ 2024 ജനുവരിയില്‍ മണിപ്പൂര്‍ അതിര്‍ത്തി പട്ടണമായ മൊറേയില്‍ ഒരു ഐ.ആര്‍.ബി പോസ്റ്റിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് വിമതരെ കൂടി അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ഈ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.