കൊച്ചി: തുടർച്ചയായ അഞ്ചു ദിവസത്തെ വർധനവിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ജൂണിലെ ഏറ്റവും ഉയർന്ന വിലയായ 73,040 രൂപയിൽ നിന്ന് 1,200 രൂപ കുറഞ്ഞ് 71,840 രൂപയാണ് ഇന്നത്തെ വില.
ഏപ്രിൽ എട്ടിലെ പവന് 65,800 രൂപ എന്നതിൽ നിന്ന് വിലക്കയറ്റം ആരംഭിച്ച സ്വർണം ഏപ്രിൽ പകുതിയോടെയാണ് 70,000 തൊട്ടത്. ഏപ്രിൽ 22-ന് 74,320 രൂപ എന്ന സർവകാല റെക്കോർഡിലെത്തിയ ശേഷം മെയ് മാസത്തിൽ കുറയുന്ന ട്രെൻഡാണ് കാണിച്ചത്. മെയ് എട്ടിന് 68,880 ആയിരുന്നു വില.
അവിടെ നിന്നു വർധിച്ചാണ് ഈ മാസം അഞ്ചിനും ആറിനും 73,000-നു മുകളിൽ പോയത്. അവിടെ നിന്നാണ് ഇപ്പോൾ 1,200 രൂപയുടെ കുറവുണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം വിലകുറയുന്നത് സമീപ മാസങ്ങളിൽ ആദ്യമായാണ്. എന്നാൽ, ഇതേ വില വരുംദിവസങ്ങളിൽ നിലനിൽക്കില്ലെന്നാണ് സൂചന.
ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും അനിശ്ചിതത്വങ്ങളുമാണ് രാജ്യത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കവും ചൈന-യുഎസ് വ്യാപാര സംഘർഷവും ഉറപ്പുള്ള നിക്ഷേപം എന്ന നിലയിൽ ആളുകളെ സ്വർണം വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിച്ചു. ഇത് വില ഉയരാനും കാരണമായി. ലോകത്തെ അതിസമ്പന്നർ സ്വർണം സജീവമായി വാങ്ങിക്കൂട്ടുകയും സിംഗപ്പൂരിൽ സൂക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.