ന്യൂയോർക്ക്: തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ സഹായവിതരണ കേന്ദ്രത്തിനടുത്ത് കുട്ടികളും സ്ത്രീകളുമടങ്ങുന്ന സിവിലിയന്മാർക്കു നേരെയുണ്ടായ വെടിവെപ്പിൽ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്. ഇസ്രായിൽ നിയന്ത്രണത്തിലുള്ള ‘ഗാസ ഹ്യുമനറ്റേറിയൻ ഫൗണ്ടേഷൻ’ (ജിഎച്ച്എഫ്) നടത്തുന്ന കേന്ദ്രത്തിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിക്കാൻ പോവുകയായിരുന്ന സാധാരണക്കാർക്കു നേരെയാണ് ഇസ്രായിൽ സൈന്യം വെടിവെച്ചത്. സംഭവത്തിൽ 31 പേർ കൊല്ലപ്പെടുകയും 150-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജിഎച്ച്എഫ് വിതരണ കേന്ദ്രത്തിനു സമീപമുള്ളള റഫയിലെ അൽ ആലം റൗണ്ട് അബൗട്ടിനടുത്താണ് വെടിവെപ്പുണ്ടായതെന്ന് ഫലസ്തീനി മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. സഹായകേന്ദ്രത്തിലേക്ക് കൂട്ടമായി പോവുകയായിരുന്ന ജനങ്ങൾക്കു നേരെ ഇസ്രായിൽ ടാങ്കിലെത്തിയ സൈനികർ മുന്നറിയിപ്പില്ലാതെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ 179 പേരെ റാഫയിലെ തങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ 21 പേർ, ആശുപത്രിയിൽ എത്തുംമുമ്പേ മരിച്ചിരുന്നുവെന്നും ഇന്റർനാഷണൽ റെഡ്‌ക്രോസ് വ്യക്തമാക്കി.
അതേസമയം, ആൾക്കൂട്ടത്തിനു നേരെ വെടിവെച്ചിട്ടില്ലെന്നാണ് ഇസ്രായിൽ സൈന്യം പറഞ്ഞത്. തങ്ങളുടെ വിതരണ കേന്ദ്രത്തിൽ അത്തരമൊരു വെടിവെപ്പ് നടന്നിട്ടില്ലെന്നും എല്ലാം ഹമാസിന്റെ പ്രചരണമാണെന്നുമായിരുന്നു ജിഎച്ച്എഫിന്റെ വിശദീകരണം.
‘ഗാസയിൽ സഹായവിതരണത്തിന് എത്തിയ ഫലസ്തീനികൾ കൊല്ലപ്പെട്ടു എന്ന വാർത്ത അത്യധികം വേദനിപ്പിക്കുന്നതാണ്. ഈ സംഭവത്തെപ്പറ്റി അടിയന്തരമായ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം.’ – ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഗുട്ടറസിന്റെ പ്രസ്താവന അപമാനകരമാണെന്നും യു.എൻ സെക്രട്ടറി ജനറൽ ഹമാസിനെ പിന്തുണക്കുകയാണെന്നും ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം ‘എക്‌സ്’ പോസ്റ്റിൽ ആരോപിച്ചു.
ഗാസയിൽ ഇസ്രായിൽ ഏർപ്പെടുത്തിയ സഹായ വിതരണം വളരെ മോശവും ഫലസ്തീനികളെ മനുഷ്യരായി പരിഗണിക്കാത്ത വിധമുള്ളതാണെന്നും യു.എൻ മനുഷ്യാവകാശ കമ്മീഷൻ തലവൻ വോൾക്കർ ടർക് ആരോപിച്ചു. ‘മൂന്ന് മാസത്തോളമായി ഭക്ഷണവും മരുന്നും ലഭിക്കാത്ത മനുഷ്യരെ ദുർഘടമായ സാഹചര്യങ്ങളിലൂടെ ഓടാൻ നിർബന്ധിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ കഴിയുമോ? ഇത് നിസ്സഹായരായ മനുഷ്യരുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവൃത്തിയാണ്.’ അദ്ദേഹം ബിബിസി ചർച്ചയിൽ പറഞ്ഞു.