ജബാലിയ: വടക്കൻ ഗാസയിലെ ജബാലിയ പ്രദേശത്ത് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായിൽ പ്രതിരോധ സേന (കഉഎ) സ്ഥിരീകരിച്ചു. ബോംബും ടാങ്ക് വേധ മിസൈലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗിവാതി ബ്രിഗേഡിൽ നിന്നുള്ള മൂന്ന് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർജന്റുമാരായ ലിയോർ സ്റ്റീൻബർഗ് (20), ഒഫെക് ബർഹന (20), ഒമർ വാൻ ഗെൽദർ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അഞ്ചുപേർ ഹമ്മർ വാഹനത്തിൽ ജബാലിയയിൽ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്. വഴിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് വാഹനം മറിയുകയായിരുന്നു. ഇതിനു പിന്നാലെ വാഹനത്തിനു നേരെ ഹമാസ് ആന്റി ടാങ്ക് മിസൈൽ തൊടുക്കുകയും ചെയ്തു. മൂന്നു സൈനികർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന.
ഇതോടെ, നിലവിലെ ഗാസ അധിനിവേശത്തിൽ കൊല്ലപ്പെട്ട ഇസ്രായിൽ സൈനികരുടെ എണ്ണം 423 ആയെന്നാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റ സൈനികരുടെ കൃത്യമായ എണ്ണം ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ, ഇസ്രായിലിന്റെ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 54,470 ആയി ഉയർന്നതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ മുതൽ 124,693 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.