തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് വീണ്ടും നിർബന്ധമാക്കുന്നു. പനി ബാധിച്ചവരിൽ കോവിഡ് ലക്ഷണമുണ്ടെങ്കിൽ ആന്റിജൻ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവെങ്കിൽ ആർടി-പിസിആർ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കണണം. ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യണം. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം പ്രചരിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
നിലവിൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് പോസിറ്റീവ് രോഗികളുള്ളത് കേരളത്തിലാണ്. 1435 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (506), ഡൽഹി (483), ഗുജറാത്ത് (338) സംസ്ഥാനങ്ങളിലും രോഗവ്യാപനം വേഗത്തിലാണ്. മെയ് രണ്ടാം വാരത്തിൽ രാജ്യത്ത് വെറും 247 കോവിഡ് രോഗികൾ ഉണ്ടായിരുന്നിടത്തു നിന്നാണ് അതിവേഗമുള്ള ഈ വർധന.
കിഴക്കനേഷ്യൻ രാജ്യങ്ങളായ ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്ലാന്റ് എന്നിവിടങ്ങളിലെ സാംപിളുകൾ കൂട്ടത്തോടെ പോസിറ്റീവ് ആയതിനു പിന്നാലെ ഇന്ത്യയിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസിന്റെ ജെഎൻ 1 വകഭേദത്തിന്റെ ഒമിക്രോൺ ബിഎ .2.86 വകഭേദമാണ് ഇപ്പോൾ വ്യാപിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയത്. രാജ്യത്ത് 4,000-ലേറെ പേർക്ക് വൈറസ് ബാധയുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങൾ സംഭവിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളം, ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് മരണം. കേരളത്തിൽ ഈ വർഷം കോവിഡ് ബാധിച്ച് എട്ട് മരണങ്ങളുണ്ടായിട്ടുണ്ട്.
ഹോങ്കോംഗ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, നോവൽ കൊറോണ വൈറസ് ബാധിച്ചവരുടെ നിരക്ക് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. തായ്ലാന്റിൽ 30 നും 39 നും ഇടയിൽ പ്രായമുള്ളവർക്കിടയിലാണ് കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നെങ്കിലും കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നു എന്നാണ് സൂചന.