കൊച്ചി- മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മാസപ്പടി കേസിൽ സർക്കാരിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതിയായ വസ്തുതകൾ ഉണ്ടെങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും റിവിഷൻ ഹർജി സമർപ്പിച്ചത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർ കക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമാണ് വാദം. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ് വെയർ സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു.