ജിദ്ദ- മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി (ജിദ്ദ) അനുശോചന യോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ജിദ്ദയിലെ സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രംഗത്തെ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ രാഷ്ട്രീയ നേതാവായിരുന്നു ഡോ. മൻമോഹൻ സിംഗെന്നും രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഭരണപരിഷ്‌ക്കാരങ്ങളിലൂടെയും സമർപ്പിത സേവനങ്ങളും കർമ്മോൽസുകതയും മുഖമുദ്രയാക്കിയ ഇന്ത്യയുടെ നക്ഷത്ര വിളക്കായ ഭരണകർത്താവായിരുന്നു അദ്ദേഹമെന്നും യോഗം അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രങ്ങൾ ഏറെ ആദരവോടെ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധനും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരനുമായ ഡോ. സിംഗ് രാജ്യത്തിന്റെ സാമ്പത്തിക ഘടന മാറ്റിയെഴുതി ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ രംഗത്ത് അനിതരസാധാരണമായ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
ബാങ്കിങ് രംഗത്തും ഇൻഷുറൻസ് രംഗത്തുമുണ്ടാക്കിയ പരിഷ്‌ക്കാരങ്ങൾ, കാർഷിക വായ്പ എഴുതിത്തള്ളിയത്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, വിവരാവകാശ നിയമം, വനാവകാശ നിയമം, ഭൂമി ഏറ്റെടുക്കൽ നിയമമുൾപ്പെടെ മനുഷ്യപക്ഷത്ത് നിന്നുള്ള നിരവധി നിയമനിർമ്മാണങ്ങളും ഭരണപരിഷ്‌ക്കാരങ്ങളും ഡോ. മൻമോഹൻ സിംഗ് ഭരണ സാരഥ്യം വഹിച്ചിരുന്ന കാലത്തെ സംഭാവനകൾ ചടങ്ങിൽ സംസാരിച്ചവർ അനുസ്‌മരിച്ചു.

വിജ്ഞാനവും വിനയവും മാന്യതയും മുഖമുദ്രയാക്കിയ രാജ്യം കണ്ട പ്രഗത്ഭനായ ഭരണകർത്താവായിരുന്നു ഡോ. മൻമോഹൻ സിംഗെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. നാസർ വെളിയംകോട് (കെഎംസിസി), ഷിബു തിരുവനന്തപുരം (നവോദയ), സിറാജ് (തമിഴ്‌സംഘം), കബീർ കുണ്ടോട്ടി (മീഡിയ ഫോറം), സിഎച് ബഷീർ (മീഡിയ വൺ), അയ്യൂബ് മാസ്റ്റർ (സിഫ്), യൂസുഫ് പരപ്പൻ (പ്രവാസി വെൽഫെയർ), കാജാ മുഹിയുദ്ധീൻ (തമിഴ് സംഗം), നാസർ മച്ചിങ്ങൽ (കെഎംസിസി) ഖാലിദ് പാളയാട്ട് (മൈത്രി), ഒഐസിസി നേതാക്കളായ അലി തേക്കുതോട്, സഹീർ മാഞ്ഞാലി, മൗഷ്‌മി ശരീഫ്, സോഫിയ സുനിൽ, മുനീർ, മിർസ ശരീഫ്, ഷമീർ നദ്‌വി, നാസർ കോഴിത്തോടി, ഹർഷദ് ഏലൂർ, അയ്യൂബ് പന്തളം, ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി ജന: സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.