തിരുവനന്തപുരം- ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ഉടൻ മാറ്റിയേക്കുമെന്ന് സൂചന. ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അജിത് കുമാറിന് തെറ്റുപറ്റിയെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി ഇന്ന് രാത്രി സെക്രട്ടറിയേറ്റിലെത്തി മടങ്ങി. നേരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രി ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിലെ ഓഫിസിൽ മുഖ്യമന്ത്രി ചെലവിട്ടു. സുപ്രധാനമായ നീക്കമാണ് നിലവിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടക്കുന്നത്.
ഏതാനും നിമിഷം മുമ്പാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പി.വി അൻവർ നയപ്രഖ്യാപന സമ്മേളനം നടത്തിയത്. ഈ യോഗത്തിലും അൻവർ എ.ഡി.ജിപിക്ക് എതിരെ എവിടെ നടപടി എന്ന് ചോദിച്ചിരുന്നു. സി.പി.ഐയും എ.ഡി.ജിപിക്ക് എതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എ.ഡി.ജി.പിയെ മുഖ്യമന്ത്രി ഇതേവരെ പിന്തുണച്ചിരുന്നു.
നാളെ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിന്റെ ആയുധങ്ങളുടെ മൂർച്ച കുറക്കാൻ കൂടി ലക്ഷ്യമിട്ടാണ് എ.ഡി.ജി.പിക്ക് എതിരെ നടപടി വരുന്നത് എന്നാണ് സൂചന.