ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയുടെ ഇരുപത് നേതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് ഇത്രയും നേതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രക്ഷോഭത്തെ തുടർന്ന് തിങ്കളാഴ്ച രാജ്യം വിട്ട ശേഷമാണ് ഈ മരണങ്ങൾ നടന്നതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
അതിനിടെ, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിനെ ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് യൂനുസിനെ ഉപദേഷ്ടാവായി നിശ്ചയിച്ചത്.
വിദ്യാർത്ഥി നേതാക്കളുമായും മൂന്ന് സൈനിക സേവന മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മുഹമ്മദ് യൂനസിനെ ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു. പാർലമെൻ്റ് പിരിച്ചുവിട്ടില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് വിദ്യാർത്ഥി സമരക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.